Saturday, July 24, 2010

ശാര്‍ദ്ദൂല വിക്രീഡിതത്തില്‍ കുറച്ചു കവിതകള്‍

കണ്ണില്‍ക്കണ്മുന കൊണ്ടു നീ പ്രീയ സഖീ,
തല്ലുമ്പൊഴെല്ലാം മന-
ക്കണ്ണിന്‍ക്കാഴ്ചകള്‍ മങ്ങിടും; പ്രണയമോ,
കത്തുന്ന കാമാഗ്നിയോ ?
എന്നെത്തന്നെ മറന്നു ഞാന്‍ മുഴുകിടും
നിമ്നോന്നതങ്ങള്‍ക്കു മേല്‍
വന്നെന്‍ കണ്ണു തുറക്കുവാന്‍ തുനിയണേ-
യഞ്ചമ്പ! നീന്നന്‍പിനാല്‍ !

****

കാലം കെട്ടിയൊരുക്കിയൊട്ടതുലമാം
മന്ത്രങ്ങളുണ്ടായതിന്‍
ചേലോ ചാലകമായി കര്‍മ്മരഥ സ-
ഞ്ചാരം തുടങ്ങീടണം
സ്ഥൂലം ജീവിത നാടകക്കളരിയില്‍-
ക്കത്തിപ്പടര്‍ന്നാളിടും
കോലം കെട്ടിയൊരുങ്ങിടാന്‍ പകരമി-
ന്നാരേ വിളിച്ചീടുവാന്‍ ?

****

കത്തിക്കേറിയുയര്‍ന്ന വര്‍ഗ്ഗവെറി തന്‍
മുറ്റത്തു കയ്പത്തികള്‍
വെട്ടിക്കീറിയറഞ്ഞിടുന്നു മത വി-
ശ്വാസം വളര്‍ത്തീടുവാന്‍
പൊട്ടിപ്പോമൊരു കൊച്ചു നീര്‍ക്കുമിളയോ,
കത്തുന്ന കാലുഷ്യമോ
സത്തായിന്നു ഭവിച്ചിടുന്നു, പലതാം
വിശ്വാസ ദുര്‍ഗ്ഗങ്ങളില്‍ ?

*****

സങ്കല്പച്ചെറു തേരിലേറി വെറുതേ,
പാറുന്നിതാ മാനസം
വങ്കത്തം പലതാണു കൂടെ കവിത-
ക്കമ്പം പെരുത്തെപ്പൊഴും
പങ്കപ്പാടിതു,കെട്ടിടുന്നു ചപലം ശ്ലോക,-
ങ്ങളെന്നാലതില്‍
ശങ്കാഹീനമുരച്ചിടാന്‍ കവിതതന്‍
ഭാവം തുലോം നിഷ്ഫലം

*****

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പട,ത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകില്‍-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

*****

മാതൃത്വത്തിനു മാറ്റുരച്ചു പകരം പൊ-
ന്നിന്റെ കുന്നൊന്നു നീ
സാദൃശ്യം വരുമാറു ഹന്ത! വെറുതേ
ദൈവത്തിനര്‍പ്പിക്കിലും
ശ്രീതാവും ദ്യുതി ചിന്തുകില്ല, പകരം
മണ്ണിന്‍ ചെരാതൊന്നു താന്‍
നേദിച്ചീടുക വെട്ടമായ് ഒടുവിലീ-
യമ്മയ്ക്കു കൂട്ടായ് സദാ.

No comments:

Post a Comment