ഒരു മാലിനിച്ചിത്രം
കുതുകമിതു കഴുത്തിൽക്കെട്ടിഞാത്തുന്ന കേര---
ക്കുലകൾ നിരനിരക്കും കല്പവൃക്ഷങ്ങൾ കണ്ടാൽ
നിബിഡ ഹരിതഭംഗ്യാ
ചേലചുറ്റിക്കിടക്കും
തരുണി,യതുലരമ്യം
കാമ്യയായെന്നപോലെ.
അടിമുടി,യകഴകാണിക്കേരളത്തിൽത്തളിർക്കും
നെടിയ തരുകദംബം കണ്ണിനാനന്ദ ബിംബം
പടിമ പലതുമുണ്ടിന്നപ്രമേയം പ്രകൃത്യാ
ക്ഷിതിയിലെവിടെമറ്റെങ്ങേതു വൃക്ഷം ജയിപ്പൂ
കടമുതൽ മുടിയോളം ശില്പചാതുര്യമെത്തും--
പടി വിരുതു കലർത്തിത്തീർത്തുവച്ചൽഭുതം താൻ
തദനു തനുവശേഷം മർത്ത്യനുൽപ്പന്നമാക്കാ--
നുതകി അതിവിദഗ്ദ്ധം നന്മ നൂൽക്കുന്നു; ചിത്രം!
കുറിയ കുറിയ വേരാൽ മണ്ണിനെപ്പുൽകി വാനിൻ-
നെറുക പുണരുവാനായ്പ്പൊങ്ങിനോക്കുന്നുവെങ്ങും
ചികുര,മതിവിശേഷം
വീശി വിൺനർത്തനത്തിൻ
ചടുല ചലനലാസ്യം കൊട്ടിയാടുന്ന ചേലിൽ.
നിറകതിർവിടരുന്നപ്പൂക്കുലപ്പൊൻകുടത്തെ-
ച്ചെറിയ വെയിൽ വിരിച്ചോ പാളി നോക്കുന്നു സൂര്യൻ?
അമൃതു നിറകുടത്തെത്താങ്ങി നിൽക്കുന്നു, കമ്ര-
പ്രകൃതിയുടെ വിലാസം, നന്മവൃക്ഷം! ശരിക്കും.