Friday, April 18, 2014

മനമാരു കണ്ടുവോ?

മനമാരു കണ്ടുവോ?


ദൂരേ ദൂതനറിഞ്ഞു ചാടി ശരവേ-
ഗം ഹാ! മഹാലങ്കതൻ
നേരേ; പാരമതുല്യകാന്തിവഴിയു-
ന്നാഴക്കടൽ ദ്വീപിലായ്
മാരിക്കാർമുകിൽ കാത്തിടുന്ന മയിലോ?
പേടിച്ച മാൻപേടയോ?
നേരാണാരിവളീവരാംഗി, വിരഹ-
ച്ചൂടിൽത്തപിച്ചിങ്ങനെ?

ചിത്രം! കട്ടിതു രാവണൻ ഭവതിയെ-
ച്ചിത്തേ പ്രതിഷ്ഠിച്ചു തൻ-
മെത്തും മൌഢ്യമുടച്ചുവാർത്തു പകരം
ഭാവം പകർന്നിങ്ങനെ.
ശക്തം തന്റെ കരൾത്തടത്തിൽ നുരയും
രാഗം തെഴുത്തീടവേ
അത്യാർത്തിക്കു വശപ്പെടാതെ ദിനവും
പൂജിച്ചുവോ ദേവിയെ?

ഏറെക്കാനനവർണ്ണ ഭംഗി വനിക-
ക്കെന്തേ വഴിഞ്ഞിന്നിവൾ-
ക്കേറും കാന്തി കവർന്നെടുത്തു കുതുകം
കൊണ്ടോ? വസന്തർത്തുവോ?
ശോകം പൂത്തിതുതിർത്തിടുന്നു നിതരാം
പൂക്കൾ, മിഴിപ്പൂക്കളാൽ
മാഴ്കും സീതയെ സംവദിച്ചു ഋതുഭേ-
ദം വന്ന പൂന്തോപ്പിതോ?

സന്ധ്യേ, ചന്ദന ലേപമില്ല, കവിളിൽ-
ക്കണ്ണീർക്കണച്ചാന്തെഴും,
സ്വന്തം കൂന്തൽ മറച്ചു വച്ച, വദന-
പ്പൊൻ തിങ്കൾ കണ്ടീലയോ?
എന്തേ നീ മറയുന്നിതെങ്ങ്? സഖി സീ-
തയ്ക്കിന്നു കൂട്ടാകുമോ?
സന്താപക്കടലാർത്തിടുമ്പൊളിവളേ-
കാന്തം കരഞ്ഞീടണോ?

ചാരേ നില്പിതു രാവണൻ, “സകല സൌ-
ഭാഗ്യങ്ങളാൽ ദേവി നിൻ
ചാരേ നിത്യമലങ്കരിക്കുമിവനിൽ
ച്ചേരൂ സുശീലേ ശുഭം”
ശൂരൻ രാക്ഷസരാജനക്കമനിതൻ
കാന്തി പ്രഹർഷത്തിൽ വീ-
ണേറേ മുട്ടി, അടഞ്ഞിടുന്ന ഹൃദയം
തള്ളിത്തുറന്നീടുവാൻ.!

“യേ യേ രാക്ഷസ, നില്ലു നില്ലു് വരുമെൻ
രാമൻ മഹാശൌരി, നിൻ
ഭൂയോഗത്തിനു ഭംഗമിന്നു തരുവാൻ“
ക്രൂദ്ധം മൊഴിഞ്ഞാളവൾ.
“പ്രേയാനില്ല വരില്ല മൈഥിലി, വരാൻ
പോരില്ലവൻ, പോരിലോ
ഭീയാണെന്നെ!, നിനക്കവൻ പ്രിയ സഖേ,
ചേരില്ല, ചേരെന്നിൽ നീ!!“

"നീയോ രാക്ഷസ! യജ്ഞഹവ്യമൊരുനാൾ
മോഷ്ടിച്ച നായ്ക്കുട്ടിപോൽ
നീയാട്ടുന്നു ദശാനനാ വെറുതെ വാൽ;
അന്ത്യം നിനക്കായെടോ".
വിക്ഷോഭത്തിലുയർന്നിടുന്ന നെടുവീർ-
പ്പായ് സീത; രോഷാഗ്നിയാൽ
ശിക്ഷിക്കാനുടവാളെടുത്തു ദശക-
ണ്ഠൻ കൈയുയർത്തുന്നിതാ

ക്ഷിപ്രം വന്നു തടുത്തിടുന്നിതൊരുവൾ
“ ഹാ രാജ്ഞിമണ്ഡോദരി-
ക്കൊപ്പം താനിതുയർന്നതില്ല, കണവൻ
വാളോങ്ങിടേ പണ്ടു നാൾ.
അന്നോ വെട്ടിയരിഞ്ഞു വീഴ്ത്തി മുലയും
മൂക്കും വൃഥാ ഭൂമിയിൽ
പെണ്ണിൻ മാനമുടച്ചതിൽ പിഴയൊഴി-
ച്ചില്ലന്നു നീ മൈഥിലീ”

ഏറും കൂരിരുൾ തിങ്ങി മൂടി, തരുവൃ-
ന്ദങ്ങൾ നിഴൽക്കൂടുകൾ
മൂകം ശാഖകൾ മെല്ലെ വീശി; ഒളിനോ-
ക്കുന്നുണ്ടു ചന്ദ്രക്കല;
നേരം തെറ്റിയുണര്‍ന്നിടുന്ന മതിവേ-
ഗങ്ങള്‍ക്കുമേല്‍ സീതയോ
സാകൂതം മിഴിനട്ടിരുന്നു, മനമ-
ന്നാര്‍ കണ്ടുവോ? മാമുനേ!!