Wednesday, May 9, 2012

മരുത്വാ മല

മരുത്വാ മല

ചിന്തിച്ചാലന്തമില്ലിദ്ധരയിലെവിടെയെന്‍
 കര്‍മ്മരംഗം  ശരിക്കെ-
ന്നെന്തോ  ചിന്തിച്ചുഴന്നും, പരനെയറിയുവാന്‍
ശാന്തിതേടിത്തിരഞ്ഞൂം,
സ്വന്തം ബന്ധങ്ങള്‍ പൊട്ടിച്ചുയരെ,മലയിലെ-
ധ്യാന സിദ്ധിക്കിരിക്കേ,
എന്തിന്നേതിന്നു ഞാനെന്നുഴറിയ ജലധി-
ക്കപ്പുറം  കണ്ടിതാവൂ!

ഏറും നോവിന്‍ തരംഗത്തിരക,ളലക-
ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം സുഖകരസമ-

ശീതോഷ്ണ ഗേഹം തകര്‍ക്കേ,
പാരം തീഷ്ണപ്രകാശക്കണികകളലി-
വോലാതെ കുത്തിത്തുളച്ചെന്‍
നേരേ തീര്‍ത്തുപ്രകാശം, പവന കിര-
ണമേറ്റുജ്വലിക്കുന്നിരുട്ടും.

പിന്നെപ്പുല്‍ച്ചാടി, പൂക്കള്‍ , പ്പുനരവിരതമാം
 ശബ്ദകോലാഹലങ്ങള്‍ -
ക്കെന്നും താങ്ങായ്ത്തെളിഞ്ഞൂ ക്ഷിതിയിലെവിടെയും
തീര്‍ത്ത ജീവല്‍ പ്രകാശം
ജന്മം സൌഭാഗ്യമാക്കും , മനുജനുയിരെഴും
 ജീവ രേതസ്സിതെന്നും
കണ്ണില്‍തീര്ക്കുന്ന പുണ്യം , പകരമതിനു ഞാ-
നെന്തു നല്‍കേണ്ടു തായേ?

ഈ ലോകത്തില്‍ച്ചരിക്കും ചെറിയ പുഴുമുതല്‍
ഹിംസ്ര ജന്തുക്കള്‍ പോലും
താലോലിക്കുന്നു പണ്ടേ, ശിശുവിനെ മധുര-
 സ്നേഹമാം ബന്ധനത്താല്‍
ആലോചിച്ചാല്‍ വിചിത്രം! വിദയമിരകളില്‍
ദംഷ്ട്രയാഴ്ത്തുന്ന വ്യാഘ്രം
ചാലേ തീര്‍ക്കുന്ന ദൗത്യം, പറയുകിലതുമി-
സ്നേഹമല്ലാതെയെന്ത്?

വൈരുദ്ധ്യങ്ങള്‍ വിദഗ്ദ്ധമായ്പ്പലവിധം
ചേര്‍ക്കുന്നു തന്‍ മൂശയില്‍-
പ്പാരം ശ്രദ്ധയണച്ചു ശില്പി നിഭൃതം
 തീര്‍ക്കും സ്വയം  വാര്‍പ്പുകള്‍
സരഥ്യം ശരിയാം വിധത്തിലരുളാ-
നോരാവിരല്‍ത്തുമ്പിലും
ചേരും വണ്ണമിണച്ചുകെട്ടി ചരടില്‍
ക്കോര്‍ക്കുന്നിതാരൂഢമായ് .

ഞാനുണ്ടാച്ചരടൊന്നിലായ് നിയതമെന്‍
 മുന്നില്‍ വഴിത്താരപോ-
ലരോ തൊട്ടു തെളിച്ചിടും പുതിയതാം
 വെട്ടം പരക്കുന്നിതാ!
നൂനം കാണുക, കണ്ണുകള്‍ സ്വയമറി-
ഞ്ഞെത്തും പുറം കാഴ്ച്ചയുള്‍-
ത്താരില്‍ത്തുന്നിയ മട്ടിലീ ഭുവിയിലെന്‍
കര്‍മ്മപ്പരപ്പാക്കിടാം.

ചേണാര്‍ന്നോരിലയീരിലച്ചെടികളായ്,
താരായ്, മരംചാടിയായ്
മാനായ് വര്‍ണ്ണമയൂരമായ്, ചിറകടി-
ച്ചെത്തും കിളിക്കൊഞ്ചലായ്
കാണാന്‍ കണ്ണുകളെത്തിടാത്തൊരണുവാ-
യുത്തുഗ ശൃംഗങ്ങളായ്
കാണുന്നൊക്കെയുമൊന്നുതന്നെ-
യതിലെന്‍ സ്വത്വം ലയിക്കിന്നിതാ!

മേലേ മേഘമൊരുങ്ങിടുന്നു പുലരി-
പ്പൂഞ്ചായവും പൂശി, വെണ്‍-
മേലാപ്പിട്ടു നിരന്നിടുന്നു മലകള്‍,
താഴേ നിഴല്പാടുകള്‍
നീളേ ശാദ്വലഭൂമിയില്പ്പുഴകളില്‍-
ത്തീരങ്ങളില്‍ക്കേട്ടിടും
കാലത്തിന്റെ കുളമ്പടിക്കിടയിലെന്‍
കാല്പ്പാടുകള്‍ തീര്‍ത്തിടാം.