Saturday, July 26, 2014

ബലി



ബലി


വന്നില്ലിന്നൊരു കാക്കയും, വെറുതെ ഞാ-
          നീറൻ മുറിക്കച്ചയാൽ
പിന്നിൽത്തള്ളിയടക്കി വച്ച മുറിവിൻ
          പുറ്റൊക്കെ മായിക്കവേ.
ഹൃന്നാളത്തിലമർന്നുടഞ്ഞു ചിതറും
          തേങ്ങൽ തെറിച്ചോ? മനം
നിന്നാളുന്നൊരു നീറ്റലിന്നു തടവാ-
          നെന്തുണ്ടു ലേപം സഖേ?

കണ്ണായ്ക്കാത്തു, കരുത്തു തന്നു, കനിവിൻ
      കൈവല്യമേ! നൊന്തു നീ-
യെന്നെപ്പെറ്റു പൊരുന്നിവച്ചു തനതാം
     കൈകാൽ‌പ്പെരുക്കം വരെ.
തന്നിൽ ദംഷ്ട്ര മറച്ചു വച്ചു പെരിയാ-
     കാശപ്പരപ്പിൽ സ്ഥിരം
കണ്ണേറിട്ടു പറന്നിടുന്ന കഴുകിൻ
     കാലിൽക്കൊരുത്തില്ല ഞാൻ.

പിന്നെക്കാലമനന്യമക്കരുണത-
      ന്നാഴക്കടൽ ഭ്രാന്തമാ-
യെന്നിൽ നിന്നു കവർന്നെടുത്തു; മരുഭൂ-
     വായെൻ മനം ക്ലാന്തമായ്.
തന്നില്ലൊന്നു,മെടുത്തുമില്ല; പലതാം
     കർമ്മക്കടൽ താണ്ടിയും
മിന്നൽക്കാന്തിയണഞ്ഞപോലെയെവിടെ-
     പ്പോയ് മാഞ്ഞുവോ വെട്ടമേ?

വന്നീടൂ വരദായകം തവ കര-
     സ്പർശത്തിനാൽ ജീവനിൽ-
ത്തന്നാലും തെളിനീർത്തണുപ്പു മൃതിവ-
     ന്നീടും വരേ ശാന്തതേ !
(ഉന്നിദ്രം ചെറു മൺചിരാതു തെളിയും
     വെട്ടം പരന്നൂ, തെഴു-
ത്തെന്നെത്തേടിയണഞ്ഞിടുന്നു തൊടുവാൻ!
     നീ താൻ, ദയാസിന്ധുവേ..!!)