Wednesday, May 22, 2013

പാണൻ

പാണൻ

പാടിപ്പതിഞ്ഞ പഴയീണങ്ങളിൽപ്പുതിയ
         പാണൻ പടുത്തെറിയുമീ-
നാദങ്ങളിൽ നറുനിലാവെന്നപോലരിയ
          നക്ഷത്ര ദീപ്തി നിയതം.
ഏതോ വിഷാദകഥ ശോകർദ്രമായ് മനമ-
           റിഞ്ഞും, മുറിഞ്ഞുമൊഴുകേ,
നീതാൻ നിധാന ഗതകാലത്തുടിപ്പുകളി-
           ലാവിർഭവിച്ച സുകൃതം!

ചോടട്ടുപോയ മുള കാലത്തിനൊത്തു കവി
           മണ്ണിൽപ്പടർത്തിടുകയോ,
നേരറ്റ കാല കളിയാട്ടങ്ങൾതൻ നിഴലി-
        ലേതുണ്മ  തേടുവതു നീ?
പാടാൻ മറന്ന പഴശീലിന്റെ വെൺ ചിമിഴ-
         ളുക്കൊന്നിളക്കിടുകയോ,
ഈണം മറന്ന മൊഴിയാഴങ്ങളിൽത്തനതു
         താളങ്ങൾ തീർത്തിടുകയോ?

ഹാ! ഹൃദ്യ ഗാനകുളിരോളങ്ങൾ മുട്ടി മന-
         മേറെക്കുതിർന്നൊഴുകിടും
സാഹിത്യലാളനമനോരഞ്ജനം പ്രിയത-
         രം പദ്യപാദ പതനം.
മോഹങ്ങൾ കെട്ടു, നിറദീപങ്ങൾ മങ്ങി, യിരു-
         ളാഴുന്ന വീഥി നിറയു-
ന്നേകാന്തതേ വിട, വിമോഹാന്ധതേ പരമ-
         മാനന്ദലബ്ധിയിതുതാൻ.

ലോകം വിലോഭ ഗതിവേഗം കനത്തു കരു-
         വൂറുന്ന കന്മഷഭരം,
ശോകം പെരുത്തു ശരവേഗം കടന്നു കലു-
         ഷം കാലസംസ്കൃതികളും.
ആകല്പമുള്ളി,ലണയാതെണ്ണുവാൻ വഴി വ-
          രും ഭാവ നിർഝരികളാ-
യാകാരഭംഗി വഴിയും കാവ്യശീലു പണി-
          യാൻ പാണനെത്തുക ചിരം.


വൃത്തം: മത്തേഭം

Wednesday, May 1, 2013

ശ്ലോക സദസ്സുകൾക്കൊരാമുഖം

ശ്ലോക സദസ്സുകൾക്കൊരാമുഖം


ആത്മാവിൽച്ചിലരക്ഷരത്തെ നിതരാം
              പൂജിച്ചു നേദിച്ചിടു-
ന്നാത്മാനന്ദമണച്ചിടുന്ന തനതാം
                സാഹിത്യ സമ്പുഷ്ടതേ,
നീതാനെന്നെയുണർത്തിവിട്ടു വഴികാ-
               ണിക്കും മഹാ ദീപ്തിയായ്
ശ്രീതാവും കവി പൈതൃകങ്ങൾ മൊഴിയാൽ
               തൊട്ടിട്ടതാം ശ്ലോക ഭൂ!

കണ്ടേനിക്കലയൊത്ത പോലെ, പലരെ-
               ക്കണ്ടേൻ, പലേ ശ്ലോകികൾ-
ക്കുണ്ടാം ശൈലി, സദസ്സിനുള്ള പലതാം
               ശീലങ്ങൾ, ശീലായ്മകൾ
പണ്ടത്തെക്കല മണ്ടിടാതെ പുതുതാം
                ലോകത്തിലത്യൽഭുതം
കൊണ്ടാടും ചില പാഠശാല പലതു-
                ണ്ടിക്കേരളത്തിൽ സ്ഥിരം.

വാർക്കണം സംസ്കൃതം വൃത്തം
കാവ്യമൊത്തു യഥാവിധി
ശുദ്ധമായ്ത്തീർക്കണം ഗണം
ബദ്ധമാത്രകളിൽ സ്ഫുടം.

 ഇതിനെചൊല്ലിടാം ശ്ലോക-
ക്കവിതാ രീതിയെന്നതോ,
വരമായ് ത്തന്നു പോയതാം
തനതാം പൈതൃകം, നിധി

വട്ടമിട്ടു പരസ്പരം
കൃത്യമായക്ഷാരക്രമം
കാത്തു ചൊല്ലിടും വേദി
തീർത്തു പണ്ടു മഹാരഥർ.

പാദം മൂന്നിലെയാദ്യമാ-
മക്ഷരം പാദമാദ്യമായ്
നിന്നിടും ശ്ലോകമേതുമേ
ചൊല്ലിടാം പിന്തുടർന്നിടാൻ

കലയെക്കാര്യമായ് ക്കണ്ടോർ
പലരുണ്ടായതിൽ ഗുരു
എൻ കേ ദേശമെന്നു പേർ
കാവ്യ കേദാര വൃക്ഷമാം

പലനാൾ ചൊല്ലി ഞാൻ കേട്ടി-
ക്കലതൻ രീതി, സിദ്ധികൾ
സ്ഫുടമാക്കട്ടെ സാദരം
സദയം ചിന്തിതം തരൂ

വന്ദനം വേണമാദ്യമേ
സന്തതം ശ്ലോക വേദിയിൽ
വൃത്തമക്ഷര ചിട്ടകൾ
ഒത്തിടേണ്ടതിനെങ്കിലും.

ഉത്തമം കാവ്യ സത്തയിൽ
മുഗ്ദ്ധമാം പദ താരുകൾ
കോർത്തിടും ശ്ലോകമോതുവാൻ
നോക്കണം ശ്ലോകിയെപ്പോഴും


ഉച്ചരിക്കുന്ന വാക്കുകൾ-
ക്കെത്രയും വൃത്തി തോന്നണം
വൃത്തമാവർത്തനം തീർച്ച
ഹൃദ്യമാക്കുന്നു വേദികൾ.

വികടാക്ഷര വർജ്ജനം
പൊതുവേ നല്ലതായിടും
അഴകുള്ളവയെങ്കിലോ
ഒഴിവാക്കുക വേണ്ടടോ

പകരം വർഗ്ഗവ്യഞ്ജനം
തുടരാം, ഭംഗി നോക്കുകിൽ
തലനാരിഴ കീറിടും
നിയമം മാറ്റി വച്ചിടാം.

അഭ്യസിക്കുന്നവർക്കെഴും
ബുദ്ധി, സാഹിത്യ നൈപുണി
ശുദ്ധമുച്ചാരണം, ഭാഷാ-
സിദ്ധിയും , താള ബോധവും.

മംഗളം ചൊല്ലി നിർത്തണം
വന്ദനം  പോലെയാമതും
സങ്കടം തീർത്തിടും ശ്ലോകം
ശങ്ക വേണ്ട മഹത്തരം.