Thursday, January 15, 2015

പ്രിയപ്പെട്ട…..

പ്രിയപ്പെട്ട…..


വല്ലാതിന്നനുതാപമേറ്റു ഹൃദയം
പൊള്ളുന്നതിനിൻ ചൂടിനാ-
ലില്ലാതായഹമെന്നുമല്ലൊരറിവായ്;
ശോകാതപം ജീവിതം.
കില്ലില്ലേതുമുടഞ്ഞിടുന്നു ക്ഷണികം
നീർപ്പോളപോൽ, നിസ്തുലം
എല്ലാവർണ്ണവുമാവഹിച്ചു ഭ്രമണം
നില്ലാതെ ചെയ്യുമ്പൊഴും.


കാണുന്നിക്കടലാഴവും, തിരകളും,
തീരത്തെയാൾക്കൂട്ടവും
ചേണാർന്നങ്ങു നഭസ്സു തീർത്ത തിരനോ-
ട്ടത്തിൻ നിറക്കാഴ്ചയും
തീരത്തുണ്ട് മഹോത്സവം! തിരമുറി-
ച്ചാർക്കും യുവത്വങ്ങളും
ആരോ തൊട്ടു മിനുക്കി വച്ച പല മണൽ-
ക്കൂടാരശില്പങ്ങളും.

നേരാണൽഭുത രംഗവേദിയിതുപോൽ
തീർക്കുമ്പൊളാർത്താർത്തിതാ
തീരത്തേക്ക് തിരക്കു കൂട്ടിയണയു-
ന്നോരോ തിരക്കൂട്ടവും.
നീരും നീരദ കാന്തിയും പകരമി-
ല്ലാത്തീക്കടൽക്കാഴ്ചയും
തീരുന്നോ,യിരുൾ മെല്ലെ മൂടി കടലും
നിശ്ചേഷ്ടമായ്, മൌനമായ്.

തീരം തീരെയിരുണ്ടു വന്നു, നിറയു-
ന്നാൾക്കൂട്ടമെങ്ങോ മറ-
ഞ്ഞേറെക്കെട്ടിയൊരുക്കി വച്ച കളിവീ-
ടൊട്ടൊക്കെയും മാഞ്ഞുപോയ്.
പാരം വിസ്മയലോകമെങ്ങു മറയു-
ന്നാവോ? മടങ്ങുന്നവർ
നേരാണൊന്നു തിരിഞ്ഞു നിന്നു വിടവാ-
ക്കേതും മൊഴിഞ്ഞില്ലഹാ!

ഏതോ പാഴ്ത്തിര മെല്ലെ വന്നു തലനീ-
ട്ടുമ്പോൾ മണൽത്തിട്ടിലായ്
ശ്രീതാവും വിരലൊന്നു തൊട്ട കവിതാ
ശീലിൻ വരക്കൂട്ടിതാ:
“ നീതാനുൾക്കടലുള്ളിലിട്ടു സകലം
നീറ്റു,ന്നതിൻ നിസ്വനം
സ്ഫീതാവേഗമിരമ്പിടുന്നു; കടാലാ-
വേഗം നമിക്കട്ടെ ഞാൻ!“

സ്നേഹപൂർവം