Friday, June 7, 2013

പടനിലം


പടനിലം

ശരം പ്രതിശരം നിര നിരന്നു രണഭൂമി
          നിറയുന്ന ശരമാരി നിറയേ,
പരാക്രമ ശരാക്രമണ ശസ്ത്ര വിജയങ്ങ-
          ളിലുയർന്ന രണഭേരിയുയരേ,
രഥം, പ്രതിരഥം, കിലുകിലോൽക്കടരവം, കു-
          തിര,യാൾപ്പട, ഗജൗഘ നിബിഡം
വൃഥാ ജ്വരനിവേശമടർനീണ്ടു നിഴൽവീണ
          മൃതിയാണ്ടഴുകിടും പടനിലം!
(ശംഭുനടനം)



അകലുന്നു സന്ധ്യ

പകലിന്നു കത്തിയമരുന്ന നേരമായ്,
പകലോന്റെ രൂപമതിരമ്യമാണ്ടുപോയ്
അകലുന്നു സന്ധ്യ പരിതാപമോടെ, യ-
ങ്ങകലെപ്പിറക്കുമുഡുശോഭ കാണ്‍കവേ!

(മഞ്ജുഭാഷിണി)

ഉഴിയൂ പ്രിയേ,


മനമെന്തിനോ വെറുതെ വിങ്ങിയോര്‍മ്മതന്‍
കിനിയുന്ന നോവിലലയാന്‍ തിടുക്കമായ്?
നനയുന്ന നീള്‍മിഴി വിടര്‍ത്തിയെന്നെയൊ-
ന്നുഴിയൂ പ്രിയേ, മതി പകര്‍ന്നിടും സുഖം!
(മഞ്ജുഭാഷിണി)


ഉടയുന്നതെന്തു?


വിടചൊല്ലി യാമിനി വിനമ്രമായി ഹാ!
 ഉടയുന്നതെന്തു മിഴിനീർ പൊഴിഞ്ഞതോ?
കദനം കടുത്തു കടലായ് നിറഞ്ഞു തൻ-
പതിയെപ്പിരിഞ്ഞ നിമിഷം മുതൽക്കിതാ.
 (മഞ്ജുഭാഷിണി)

മൃതി ധന്യമാക്കുമോ?


ഒരുമാത്ര മാത്രമരികത്തിരുന്നിതെൻ
മുറിവേറ്റ ഹൃത്തു  കഴുകിത്തുടയ്ക്കുമോ?
മരണം വരുന്നദിനമെത്തിടുമ്പൊഴാ-
വിരലൊന്നു തൊട്ടു മൃതി ധന്യമാക്കുമോ?
 (മഞ്ജുഭാഷിണി)

കരയൊല്ല


കരയൊല്ല നിന്റെ ചിരി ചാരെനിര്‍ത്തിയെന്‍
കരളില്‍ നിറക്ക നിതരാം സുഖോദയം
മറനീക്കിവന്ന  മുഴു ചന്ദ്രികാംബരം
നിറയട്ടെ രാവിലഖിലം നിരാമയം.
 (മഞ്ജുഭാഷിണി)

അഴലാഴി


ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.
(വസന്ത മാലിക )