Wednesday, February 10, 2016

ജനകീയ കവി!

ജനകീയ കവി!

ചുളുവിൽച്ചില കോമരങ്ങൾ ഹേ,
കളവായ് വാളു കുലുക്കി നിൽക്കവേ,
കളികണ്ടു മടുത്തു; മാരണം
മലയാളത്തറവാടിവർ ചുടും.


ജനകീയകവിക്കു ഭൂഷണം
ദിനവും മോന്തിയിൽ മദ്യസേവതാൻ
പടുപാട്ടുകൾ പാടി സിദ്ധിയാർ-
ന്നൊടുവിൽ വീണതു വിഷ്ണുലോകവും.

വെളിവായുണരുന്ന നേരമോ
തെളിയും ബുദ്ധിയിൽ നാലു വാക്കുകൾ
മൊഴിയും മൊഴിമുത്തുമായയാൾ
വഴിയേതും കയറും, കടന്നിടും

കവിയായ് ജനകീയനായ് സ്വയം
അവരോധിച്ചു വിധിച്ചു വാണിടാൻ,
വളരാൻ വഴിവെട്ടി മാറ്റിടാൻ
വിവിധം വേലകൾ ചെയ്തു നിന്നയാൾ.

വഴിവക്കിലിടയ്ക്കു കണ്ടിടും
കവിയായ് ജന്മമെടുത്ത സിദ്ധരെ
വഴിമാറിനടന്നിതന്ധനാ-
യൊഴിയും ബുദ്ധി, കുബുദ്ധി രാക്ഷസൻ!

ജനകീയ കവിത്വമോ? വെറും
ചവറാണിക്കപടം കടും തുടി
പനപോലെ വളർന്നു പൊങ്ങുപോ-
ലടിയും നിന്റെയുറഞ്ഞ പാഴ്ത്തടി

ശരിയാണു കവിക്കു മേലിടും
വരയൻ കോട്ടിനുമപ്പുറം നിജം
കറവീണു കറുത്തു പോയൊരാ
കരളിൻ കാളിമ കണ്ടു നഗ്നമായ് !