Thursday, June 28, 2012

അഴകിയ കവിതാ നൂലുകള്‍

അഴകിയ കവിതാ നൂലുകള്‍

ഒത്തില്ലിന്നൊട്ടുനാളായഴകിയ കവിതാ-
നൂലുമായ് ശീലൊരുക്കാന്‍,
ആര്‍ക്കും പാര്‍ത്താല്‍ രസിക്കും ചടുലപദ വിശേ-
ഷങ്ങളാല്‍ ലാസ്യമാടാന്‍
ആലസ്യം വിട്ടുണര്‍ന്നെന്‍ മുരളിയിലൊഴുകും
നാദകല്ലോലമായ് നീ
താളത്തില്‍ തെല്ലുനേരം തഴുകിയൊഴുകിയെന്‍
 ചുണ്ടിലും തേന്‍ പുരട്ടൂ.

(സ്രദ്ധര)

ഹംസമേ!

ബത! സതി ദമയന്തീയന്തികേ ഹംസമേയെന്‍ -
ഹിതമിതുസദയം ഹേ, ചെന്നു ചൊല്ലെണമിപ്പോള്‍
മതി മതിയതുമാത്രം; പേര്‍ത്തുമെന്‍ മിത്രമേ നീ
ഹൃദിയിതി  കരുതീടില്‍ക്കാമ്യയാമെന്നില്‍ ബാല!

(മാലിനി)

മുറി നിറ

ഹതകണ്ടക സുഖദം ശരി,ഇ വനില്ലതു പറയാം
ഹിതമുള്ളവര്‍ വിരളം പഴി, വഴിനീളെ,യിതനിശം
സതതം ചില,യഹിതങ്ങളെ,യറിയാതുട,നെറിയും
പഥികന്നിവനൊടുവില്‍മതിനിറയും മുറി നിറയും

(ശങ്കര ചരിതം)

പാവക്കൂത്ത്

സായം കാലം കവിളിലണിയാന്‍ കുങ്കുമച്ചെപ്പുമായ-
ച്ചായക്കൂട്ടും കളഭ  നിറവും വാരിവാരിപ്പുതച്ചും
ഭാവം മാറും പകലിനണയാന്‍ ചക്രവാളം നിറയ്ക്കും
പാവക്കൂത്തിന്‍ ചരടുവലിയെക്കണ്ടിരിക്കുന്നു ഞാനും

(മന്ദാക്രാന്ത)

ഭൂഗോളമേ!

ചന്ദ്രാദിത്യപ്രഭയിലൊഴുകും തോണിയോ? നീലമേഘ-
പ്പന്തോ, പന്തിന്‍ ചടുലചലനപ്പമ്പരം ചുറ്റിടുന്നോ?
സ്പന്ദിച്ചീടും കനകഖചിതം കമ്രമേഘപ്പടര്‍പ്പിന്‍ -
ചിന്തില്‍ച്ചുറ്റും ചെറിയകണമോ? ചൊല്ലു ഭൂഗോളമേ നീ.

(മന്ദാക്രാന്ത)

സുന്ദരീ

ഈറന്‍ മാറിമുഖം തെളിഞ്ഞ പുലരി -
പ്പൂഞ്ചായമോ, മുഗ് ദമാ-
യോരോ നാമ്പിലുമുല്ലസിച്ചു മഴവില്‍
തീര്‍ക്കും മഴത്തുള്ളിയോ?
ചാരത്തെന്നെ വിളിച്ചുണര്‍ത്തി, നിറയും
പൂന്തിങ്കള്‍ പോല്‍ പുഞ്ചിരി-
ച്ചാരോ നില്പിതു! സുന്ദരീ, നെറുകയില്‍
സിന്ദൂരവും പൂശി നീ !

(ശാര്‍ദ്ദൂല വിക്രീഡിതം)