Sunday, June 20, 2010

ഞാന്‍ കവി...!

...................

സാരള്യത്തൊടു നാലുവാക്കിതെഴുതാ-
നാവാത്ത ഞാനെന്തിനോ
വായില്‍ത്തോന്നിയ ചപ്പു ചിപ്പു ചവറും
കുത്തിക്കുറിച്ചിങ്ങനെ
മേവുന്നേരമതിന്റെ മുമ്പു പിന്‍പു തിരിയാ-
താവും ചിലര്‍ സങ്കടം
വാരിക്കോരിയൊഴിച്ചിതെന്റെ തലയില്‍
ഹാ ഹാ! കവിത്വം ഹരേ!

തേരെപ്പാരെ നടന്നിടാനുമിനിമേലാ-
വില്ലെനിക്കും സ്ഥിരം
പാരം താടി വളര്‍ത്തണം, ചറപിറാ
മദ്യം കുടിച്ചാര്‍ക്കണം .
കോറിക്കീറിയ പാഴുവാക്കു പലതും
ചിക്കിപ്പരത്തിപ്പലേ
ചേരാച്ചാര്‍ത്തു കുറുപ്പടിയ്ക്കു സമമായ്
ചുമ്മാ നിരത്തീടണം

ചങ്കില്‍ക്കുത്തി, കിനിഞ്ഞു രക്ത,-
മതുലം, കേരിക്കുടിച്ചൂ സഖേ-
യെന്നീമട്ടു പരസ്പരം കവിയശഃ-
പ്രാപ്തിക്കു പ്രാര്‍ത്ഥിയ്ക്കണം
പണ്ടേ ദുര്‍ബ്ബലയാണു കൂടെ കവിതാ-
ഗര്‍ഭം ചുമന്നീടുവാ-
നുണ്ടേ പാടു സഹിച്ചിടുന്നതിന്നു മടിയാ-
ണയ്യോ വലച്ചീടൊലാ !