Sunday, March 28, 2010

ചിരിയ്ക്കൂ...!
********

സ്വപ്നം നിന്‍ കണ്ണിലാണോ വിരിയുവതു സഖീ ? സൌമ്യ ഭാവം , ശരിയ്ക്കും
ചിത്രം നന്നേ പതിച്ചൂ ! പനിമതിമറയാതീവിധം പുഞ്ചിരിച്ചാല്‍
നിത്യം ഞാന്‍ കോര്‍ത്തു നല്കാം നിറയെസുഭഗമാം പൂക്കളാലേ സുശീലേ
ചിത്തം ​ചിന്തിച്ചുരത്തും ചടുലചടുലമാം മാല്യമീമട്ടു നാളില്‍ !
(സ്രദ്ധര )
* * *

ഇന്നെന്താണെന്തു കൊണ്ടോ
കവിളിണമുഴുവന്‍ ചെഞ്ചുവപ്പഞ്ചിയില്ല-
ക്കുന്നിന്‍ മീതേപ്രഭാതപചുരിമമുഴുവന്‍
കാട്ടുവാന്‍ വന്നതില്ല?
വെണ്മേഘക്കൂട്ടമെന്തോ
കദന വിവശരായ് കാര്‍മുകില്‍ച്ചേലചുറ്റി-
ക്കണ്ണില്‍ കാന്തിപ്രഹര്‍ഷം പകരുവതിനു ഹാ!
മാരിവില്‍ തീര്‍ത്തു നില്‍പ്പൂ!
(സ്രദ്ധര)

****

ഞാനൂതുമ്പോള്‍ പ്രിയേ നിന്‍ ചൊടികളിലുണരും ഭാവഗാനങ്ങളാണോ,
തേനോലും പുഞ്ചിരിപ്പൂവിതളുകള്‍ നിറയും വര്‍ണ്ണരേണുക്കളാണോ?
ഹാ! നിത്യം ഭാവ ദീപ്തം പുലരിയുണരവേ ശംഖമൂതുന്നു, ഞാനോ
ജ്ഞാനപ്പുന്തേനൊഴുക്കില്‍ പുളകിത ഹസിതം ഹവ്യമായ് തീര്‍ന്നിതാവൂ!
(സ്രദ്ധര)

****

ഇക്കാണുന്നിരുള്‍ തെല്ലുപോലു മിനിഞാന്‍ കൂസില്ല നീയെന്നുമെന്‍
വാക്കായ് വാഗ്മയി ദേവിയായി നിതരാം മേവീടുകില്‍ ഹേ, പ്രിയേ.
നോക്കും ദിക്കുകളൊക്കെയും പ്രകടമാ ഭാവം ഭവല്‍ പ്രാണനോ,
പ്രാഗ് രൂപത്തിലുണര്‍ന്നിതെന്റെ കനവില്‍ ക്കാണുന്ന സുസ്മേരമോ?

*****

ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?

ശിവം ഹരം !
--------

ശൈവ കോപമടക്കണം ജടയാകെ ചിക്കിയൊതുക്കണം
പാവമാഫണിമാരെയൊക്കെയഴിച്ചു കാട്ടിലയക്കണം
തിങ്കളും തെളിനീരു ഗംഗയടക്കമുള്ളതെടുക്കണം
എങ്കിലോ ശിവരൂപ, നിങ്കഥയാരുകണ്ടു!ശിവം ഹരം !

(മല്ലിക)

വീണാലാപം, വിധു,മുദിത മയൂരാംഗ-
ഭംഗ്യാ വിളങ്ങും
സായം സന്ധ്യാദ്യുതി,വിമുഖമായ്-
ക്കണ്ണു ചിമ്മും മയൂഖം
ചേണാര്‍ന്നേതോ ചലകിസലരവം
പോലെയാവിര്‍ഭവിപ്പി-
ച്ചോരോ ഭാവം കളമൊഴി കവിത-
ക്കേകിയോരെങ്ങു പോയീ?

(മന്ദാക്രാന്ത)

സന്ധ്യാ സുന്ദരി!
-----------------

മന്ദം മന്ദമിറങ്ങിവന്നു കുളിരായ്
കാറ്റായ് മുദാ മുഗ്ദയാം
സന്ധ്യാ സുന്ദരി നെറ്റിമേല്‍ വിതറിയോ
പൂഞ്ചായലും ചായവും
ചന്തം ചിന്തുവതിന്തുവോ ചെറുകുറി -
ച്ചാന്തോ വിലോലാംഗനി-
ന്നങ്കോപാംഗവിഭൂഷകള്‍
പറയുകില്‍ ഹൃദ്യം മനോ മോഹനം !

(ശാര്‍ദ്ദൂലവിക്രീഡിതം)

Wednesday, March 10, 2010

മലയാള കവിത
-----------
സര്‍വ്വാലങ്കാര രൂപേ, ശ്രുതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ,-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മൂവര്‍ ‍പണ്ടേ പകര്‍ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിത വെണ്‍ചന്ദന സ്പര്‍ശമേറ്റൂ.
സ്രദ്ധര

വയലാര്‍
----------
താനേ തല്ലിത്തിമിര്ക്കും കളകളമൊഴുകിച്ചെഞ്ചുവപ്പഞ്ചി നില്‍ക്കും
വാനോളം വെണ്മയേറ്റിക്കവിത വരികളില്‍ത്താളമിട്ടാടി നില്ക്കും !
കാലം കാതോര്ത്തു നില്ക്കും രണമുഖരിതമാം ശംഖൊലിയ്ക്കും , കവിയ്ക്കും
ചേലാര്ന്നാരുണ്ടുണര്‍ത്താന്‍ പറയുക , വയലാറന്യ മായ് പ്പോയ് നമുക്കും
സ്രദ്ധര

സഖീ
--------
ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വെളിച്ചം
-------
ഏറും നോവിന്‍ തരംഗത്തിരക,ളലക,ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം, സുഖകര സമശീതോക്ഷ്ണഗേഹം തകര്‍ത്തും
പാരം തീഷ്ണപ്രകാശക്കണികകളലിവോലാതെ കുത്തിത്തുളച്ചെന്‍
നേരേതീര്‍ത്തൂ, ജ്വലിക്കും പവനകിരണമേറ്റുജ്ജ്വലിക്കുന്നിരിട്ടും .
സ്രദ്ധര

യാഗശ്വം
-------
യാഗാശ്വത്തിന്റെ നോവും മിഴികളിലുറയും കണ്ണുനീരിന്റെ വേവും
മാഴ്കാറില്ലെങ്കിലും നീ ചകിതമിഴികളാല്‍ തേടിടും സ്നേഹവായ്പ്പും
ലോകം കാണില്ല കഷ്ടം , പലയുഗമിനിയും പാഴിലായ് പ്പോയിടും നിന്‍ -
യോഗം , യാഗാശ്വമാവാന്‍ നിയതിയനുചിതം നിന്നിലേല്പിച്ചു ദൌത്യം
സ്രദ്ധര