Saturday, May 28, 2016

നീരാജനം!

നീരാജനം! 


ഹാ! കൈലാസ മുകൾപ്പരപ്പിലലയും
വെണ്മേഘവൃന്ദങ്ങളേ,
ആകാശത്തൊടു തോളുരുമ്മി മരുവും
സഹ്യാദ്രി സാനുക്കളേ,
താഴെശ്ശാദ്വല ഭൂമിയിൽ,പ്പുഴകളിൽ,-
ത്തീരങ്ങളിൽത്തീർച്ചയാ-
ണാഴത്തിൽ വിഷമേറ്റു വീണു കരയു-
ന്നാരോ തിരഞ്ഞീടുക!


കണ്ണും കാതുമടഞ്ഞുപോയ കലികാ-
ലത്തിൻ നിഴൽക്കൂത്തുമായ്
തുന്നിക്കൂട്ടി നിറം കലർന്ന കളിശീ-
ലയ്ക്കപ്പുറം നിൽക്കുവോർ
മുന്നേ ഭാരത ഭൂമിതൻ ഹൃദയമോ
കുത്തിത്തുളച്ചൂ; മത-
പ്പുണ്ണിൻ വിത്തു വിതച്ചു പോയി; പലതും
പൊട്ടിക്കിളിർത്തിങ്ങനെ.


കണ്ടോ, വിണ്ണിലുഡുക്കളെ,സ്സിരകളിൽ-
ത്തുള്ളിക്കുതിച്ചെത്തിയാ
മണ്ണിൻ മോചന വാഞ്ഛയാൽ സകലതും
ഹോമിച്ച യോദ്ധാക്കളെ?
കണ്ടോ, കണ്ണിലെ രോഷവും കരുണയും?
കത്തും മതഭ്രാന്തിനാൽ
മണ്ണിൻ നെഞ്ചിലെരിഞ്ഞിടുന്ന കനലാ-
രണ്യക്കൊടും ചൂടിനെ?


എങ്കിൽപ്പോലുമതുല്യ കാന്തി വഴിയും
കാലച്ചുവർച്ചിത്രണം
ശങ്കിക്കേണ്ട! തിളങ്ങിടും ഗരിമയോ-
ടേൽക്കും വരും കാലവും.
നാടിൻ നന്മകൾ,സംസ്കൃതിപ്പെരുമ, സാ-
ഹിത്യാദി മൂല്യങ്ങളെ-വല്മീക
ത്തേടിപ്പോവുക കണ്ടിടാമലയിടും
തീരാത്തൊരാ സാഗരം.



ടാഗോറിൻ മണിവീണയിൽപ്പൊഴിയുമാ
ഗീതങ്ങളും, ഭാരത-
പ്പൂർവാകാശനഭസ്സിലെക്കുയിൽ മൊഴി*-
പ്പാട്ടിന്റെ മാധുര്യവും.
വത്മീകങ്ങളുടച്ചെണീറ്റൊരിതാഹാ-
സം തീർത്ത വാല്മീകി, സു-
സ്സൂക്ഷ്മം മാനുഷലോഭ മോഹ സമര
ക്യാൻവാസുമായ് വ്യാസനും!


മന്നിൻ ദുഃഖമകറ്റിടും മതവുമായ്
വന്നൂ മഹാ ബുദ്ധനും
പിന്നാ ശാന്തി മതത്തിലൂന്നി നിയതം
സ്തംഭങ്ങൾ നട്ടിട്ടൊരാൾ.
മുന്നും പിന്നും മറിഞ്ഞിടാത്ത സമകാ-
ലത്തിൻ കലിപ്പാറ്റുവാൻ
പോന്നേക്കും തനതാഭ ചിന്തുമതുലം
മോക്ഷാർത്ഥമാം ചിന്തകൾ.


ചിന്താ ശാഖകൾ പിന്നെയും മുളയെടു-
ത്തെത്തുന്നു; തെൻഭാരതം
കണ്ടൂ ശ്രീ ഗുരുദേവനെ! ദ്യുതിപെറും
ചന്ദ്രക്കലത്തുണ്ടുപോൽ!
നാടിൻ നാഡി ഞരമ്പുകൾക്കുണരുവാൻ
സിദ്ധൗക്ഷധം തീർത്തവർ,
ലോകത്തിൻ വഴികാട്ടികൾ ! പറയുവാ-
നൊട്ടെറെയുണ്ടിങ്ങനെ.


കണ്ടോ ഭാരത ഭൂമിതൻ തനുവിലെ-
ത്തീവേര്‍പ്പു ഹാ! ദാനമായ്-
പ്പണ്ടെൻ പൂർവ്വികർ തന്നുപോയകഠിനാ-
ദ്ധ്വാനങ്ങളെ,ജ്ജീവനെ?
സ്വാതന്ത്ര്യപ്പുലരിക്കുമേൽ പുലരുമാ
നക്ഷത്ര ദീപങ്ങളെ-
ക്കണ്ടോ വർണ്ണവിവർണ്ണരായ്?തെളിയുവാ-
നാവട്ടെ നീരാജനം!


വന്ദേ! ഭാരത പൂർവ്വ പുണ്യ ജനതേ!
വന്ദേ സമാരാദ്ധ്യരേ!
വന്ദേ! സത്ക്കല, സൗമ്യദൃക്കു ചൊരിയും
സർഗ്ഗപ്രഭാവങ്ങളേ,
വന്ദേ! വിന്ധ്യ ഹിമാചലം നിറയുമാ
ദേശീയതേ, നിസ്തുലം
നിന്നംഗത്തിലലിഞ്ഞുചേർന്നൊരണുവായ്
നിൽക്കട്ടെ ഞാൻ; സ്വസ്തി തേ!
----------------------------------------------------------------
*ഇന്ത്യയുടെ വാനമ്പാടി

Sunday, April 3, 2016

കുരിശു്...

കുരിശു്...


കുന്നോളം പേരുകേട്ടിപ്പെരുമല മലയാ
റ്റൂരിലെപ്പള്ളി കാണാന്‍
വന്നൂ ഞാൻ* പുണ്യവാളാ! കൊടിയ മലയിലും
കേറിടാനെത്ര ഭക്തര്‍!
വന്നില്ലല്ലോയശേഷം, കൊടുമലകയറും
ഭക്തരിൽപ്പീഡഭാവം;
ഇന്നയ്യോ ഞാൻ വലഞ്ഞൂ! കയറുക വിഷമം,
വീണു പോയില്ല ഭാഗ്യം!

കല്ലും വേരും തടഞ്ഞും, പലകുറി വഴിയിൽ-
ത്തൂങ്ങിനിന്നും, ചിലപ്പോൾ
നില്ലാതേ വന്നു പോകും ജനതതിയൊഴുകും
മട്ടിൽ ഞാനും തുഴഞ്ഞും
വന്നൂ ഞാൻ പുണ്യവാളാ,  തിരുമുടി തൊടുവാൻ,
എന്റെ പാപങ്ങളെല്ലാം
പിന്നിട്ടാ പീഡയാത്രാവഴികളിൽ വിതറി-
പ്പോന്നുഞാനെത്രയാണോ!
കുന്നിന്മോളിൽപ്പടുത്താപ്പഴമപണിയുവാ-
നൊട്ടുപേർ നിൻ മഹത്വം
സ്വന്തം തോളിൽ ചുമന്നും മലയുടെ നെറുകേൽ
പള്ളിയായ്ത്തീർത്തു വച്ചൂ
നീ തൊട്ടപ്പോൾച്ചുരന്നൂ പ്രകൃതിയുടെ ജലം
കല്ലിലും! നിന്നു പോകാ-
തിന്നും വീഴ്ത്തുന്നു തീർത്ഥം, മലകയറിവരു-
ന്നോർക്കു നീ തീർത്ത ലേപം!

എന്നാലും പുണ്യവാളാ, കൊടുമുടി മുഴുവൻ
കുന്നിലും കുന്നുപോൽ ഹാ!
വാന്നോരെല്ലാം ചുമക്കും കുരിശുകൾ നിരയായ്-
ക്കെട്ടി ഞാത്തുന്നിതെന്തേ?
കൊല്ലാതേ കൊല്ലുവാനായ്പ്പണിതിതു മനുജൻ,
ദൈവപുത്രന്റെ ജീവൻ
വല്ലാതേ നൊന്തുമാഴ്കേ, പെരുമ പണിതൊരീ
ആയുധത്തിന്നു വാഴ്ത്തോ?

Wednesday, February 10, 2016

ജനകീയ കവി!

ജനകീയ കവി!

ചുളുവിൽച്ചില കോമരങ്ങൾ ഹേ,
കളവായ് വാളു കുലുക്കി നിൽക്കവേ,
കളികണ്ടു മടുത്തു; മാരണം
മലയാളത്തറവാടിവർ ചുടും.


ജനകീയകവിക്കു ഭൂഷണം
ദിനവും മോന്തിയിൽ മദ്യസേവതാൻ
പടുപാട്ടുകൾ പാടി സിദ്ധിയാർ-
ന്നൊടുവിൽ വീണതു വിഷ്ണുലോകവും.

വെളിവായുണരുന്ന നേരമോ
തെളിയും ബുദ്ധിയിൽ നാലു വാക്കുകൾ
മൊഴിയും മൊഴിമുത്തുമായയാൾ
വഴിയേതും കയറും, കടന്നിടും

കവിയായ് ജനകീയനായ് സ്വയം
അവരോധിച്ചു വിധിച്ചു വാണിടാൻ,
വളരാൻ വഴിവെട്ടി മാറ്റിടാൻ
വിവിധം വേലകൾ ചെയ്തു നിന്നയാൾ.

വഴിവക്കിലിടയ്ക്കു കണ്ടിടും
കവിയായ് ജന്മമെടുത്ത സിദ്ധരെ
വഴിമാറിനടന്നിതന്ധനാ-
യൊഴിയും ബുദ്ധി, കുബുദ്ധി രാക്ഷസൻ!

ജനകീയ കവിത്വമോ? വെറും
ചവറാണിക്കപടം കടും തുടി
പനപോലെ വളർന്നു പൊങ്ങുപോ-
ലടിയും നിന്റെയുറഞ്ഞ പാഴ്ത്തടി

ശരിയാണു കവിക്കു മേലിടും
വരയൻ കോട്ടിനുമപ്പുറം നിജം
കറവീണു കറുത്തു പോയൊരാ
കരളിൻ കാളിമ കണ്ടു നഗ്നമായ് !