ബലി
വന്നില്ലിന്നൊരു കാക്കയും, വെറുതെ ഞാ-
നീറൻ മുറിക്കച്ചയാൽ
പിന്നിൽത്തള്ളിയടക്കി വച്ച മുറിവിൻ
പുറ്റൊക്കെ മായിക്കവേ.
ഹൃന്നാളത്തിലമർന്നുടഞ്ഞു ചിതറും
തേങ്ങൽ തെറിച്ചോ?
മനം
നിന്നാളുന്നൊരു നീറ്റലിന്നു തടവാ-
നെന്തുണ്ടു ലേപം സഖേ?
കണ്ണായ്ക്കാത്തു, കരുത്തു തന്നു, കനിവിൻ
കൈവല്യമേ! നൊന്തു നീ-
യെന്നെപ്പെറ്റു പൊരുന്നിവച്ചു തനതാം
കൈകാൽപ്പെരുക്കം വരെ.
തന്നിൽ ദംഷ്ട്ര മറച്ചു വച്ചു പെരിയാ-
കാശപ്പരപ്പിൽ സ്ഥിരം
കണ്ണേറിട്ടു പറന്നിടുന്ന കഴുകിൻ
കാലിൽക്കൊരുത്തില്ല ഞാൻ.
പിന്നെക്കാലമനന്യമക്കരുണത-
ന്നാഴക്കടൽ ഭ്രാന്തമാ-
യെന്നിൽ നിന്നു കവർന്നെടുത്തു; മരുഭൂ-
വായെൻ മനം ക്ലാന്തമായ്.
തന്നില്ലൊന്നു,മെടുത്തുമില്ല; പലതാം
കർമ്മക്കടൽ താണ്ടിയും
മിന്നൽക്കാന്തിയണഞ്ഞപോലെയെവിടെ-
പ്പോയ് മാഞ്ഞുവോ വെട്ടമേ?
വന്നീടൂ വരദായകം തവ കര-
സ്പർശത്തിനാൽ ജീവനിൽ-
ത്തന്നാലും തെളിനീർത്തണുപ്പു മൃതിവ-
ന്നീടും വരേ ശാന്തതേ !
(ഉന്നിദ്രം ചെറു മൺചിരാതു തെളിയും
വെട്ടം പരന്നൂ, തെഴു-
ത്തെന്നെത്തേടിയണഞ്ഞിടുന്നു തൊടുവാൻ!
നീ താൻ, ദയാസിന്ധുവേ…..!!)
ശ്രേഷ്ഠമായൊരു കവിത.!
ReplyDeleteഇഷ്ടപ്പെട്ടു
സുന്ദരമാമാമീ കാവ്യശിൽപ്പം തീർത്ത
ReplyDeleteതൃക്കരങ്ങളെ കൈവണങ്ങുന്നു ഞാൻ..
ആശംസകൾ ഷാജി സാർ..
നന്നായിട്ടുണ്ട്
ReplyDeleteഎങ്ങോ കാക്കക്ൾ പോയ്മറഞ്ഞു വെറുതെ വേവിച്ചചോറെന്തിനെ-
ReplyDeleteന്നല്ലൊ ചൊല്ലുവതിന്നിവർ പുതിയതാം നൂറ്റാണ്ടിലെ പക്ഷികൾ
ചൊല്ലേറും ബിരിയാണി തിന്നു തടികൂടീടുന്നൊരീകൂ
ട്ടരോ
പുല്ലായ്തന്നെ ഗണിച്ചിടൂന്നു ബലിയിട്ടീടുന്ന് ചോറൊക്കെയും
കവിത ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍