Saturday, July 26, 2014

ബലി



ബലി


വന്നില്ലിന്നൊരു കാക്കയും, വെറുതെ ഞാ-
          നീറൻ മുറിക്കച്ചയാൽ
പിന്നിൽത്തള്ളിയടക്കി വച്ച മുറിവിൻ
          പുറ്റൊക്കെ മായിക്കവേ.
ഹൃന്നാളത്തിലമർന്നുടഞ്ഞു ചിതറും
          തേങ്ങൽ തെറിച്ചോ? മനം
നിന്നാളുന്നൊരു നീറ്റലിന്നു തടവാ-
          നെന്തുണ്ടു ലേപം സഖേ?

കണ്ണായ്ക്കാത്തു, കരുത്തു തന്നു, കനിവിൻ
      കൈവല്യമേ! നൊന്തു നീ-
യെന്നെപ്പെറ്റു പൊരുന്നിവച്ചു തനതാം
     കൈകാൽ‌പ്പെരുക്കം വരെ.
തന്നിൽ ദംഷ്ട്ര മറച്ചു വച്ചു പെരിയാ-
     കാശപ്പരപ്പിൽ സ്ഥിരം
കണ്ണേറിട്ടു പറന്നിടുന്ന കഴുകിൻ
     കാലിൽക്കൊരുത്തില്ല ഞാൻ.

പിന്നെക്കാലമനന്യമക്കരുണത-
      ന്നാഴക്കടൽ ഭ്രാന്തമാ-
യെന്നിൽ നിന്നു കവർന്നെടുത്തു; മരുഭൂ-
     വായെൻ മനം ക്ലാന്തമായ്.
തന്നില്ലൊന്നു,മെടുത്തുമില്ല; പലതാം
     കർമ്മക്കടൽ താണ്ടിയും
മിന്നൽക്കാന്തിയണഞ്ഞപോലെയെവിടെ-
     പ്പോയ് മാഞ്ഞുവോ വെട്ടമേ?

വന്നീടൂ വരദായകം തവ കര-
     സ്പർശത്തിനാൽ ജീവനിൽ-
ത്തന്നാലും തെളിനീർത്തണുപ്പു മൃതിവ-
     ന്നീടും വരേ ശാന്തതേ !
(ഉന്നിദ്രം ചെറു മൺചിരാതു തെളിയും
     വെട്ടം പരന്നൂ, തെഴു-
ത്തെന്നെത്തേടിയണഞ്ഞിടുന്നു തൊടുവാൻ!
     നീ താൻ, ദയാസിന്ധുവേ..!!)

5 comments:

  1. ശ്രേഷ്ഠമായൊരു കവിത.!
    ഇഷ്ടപ്പെട്ടു

    ReplyDelete
  2. സുന്ദരമാമാമീ കാവ്യശിൽപ്പം തീർത്ത
    തൃക്കരങ്ങളെ കൈവണങ്ങുന്നു ഞാൻ..

    ആശംസകൾ ഷാജി സാർ..

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. എങ്ങോ കാക്കക്ൾ പോയ്മറഞ്ഞു വെറുതെ വേവിച്ചചോറെന്തിനെ-
    ന്നല്ലൊ ചൊല്ലുവതിന്നിവർ പുതിയതാം നൂറ്റാണ്ടിലെ പക്ഷികൾ
    ചൊല്ലേറും ബിരിയാണി തിന്നു തടികൂടീടുന്നൊരീകൂ
    ട്ടരോ
    പുല്ലായ്തന്നെ ഗണിച്ചിടൂന്നു ബലിയിട്ടീടുന്ന് ചോറൊക്കെയും

    ReplyDelete
  5. കവിത ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete