Monday, April 19, 2010

മത്തേഭ കവിതകള്‍

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍
-മത്തേഭം - zreeja

നീ കൊയ്തെടുത്ത തിനയാകെ നിറഞ്ഞു നിറയായെന്റെ കണ്ണു നിറയേ
തൂകുന്നതെന്തു? കതിര്‍ കാണാതടങ്ങിയമനം ഹാ!യുണര്‍ന്നു കിളിയേ !
ആകാം പകുത്തു പതിരാകെ പറത്തിയിതു ഞാനും കുറച്ചു കൊതിയാര്‍-
ന്നാഹ്ലാദമോടെ മമ കൊക്കാല്‍ കൊറിയ്ക്കുവതിനായ് വന്നു, നന്ദി കിളിയേ!

(മത്തേഭം ) - shaji

കാറ്റില്‍ പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

--മത്തേഭം - zreeja

തൂവല്‍ കുടഞ്ഞു ചിറകാകെ വിടര്‍ത്തി കിളി പോകാനൊരുങ്ങിടുകയോ?
വേവുന്ന വേനലിനു പാരം കുളിര്‍മ്മ പകരം നീ പടുത്തു കിളിയേ.
പോവുന്നതെന്തിനിവിടം മണ്‍ചെരാതുകള്‍ തെളിയ്ക്കുന്ന വെണ്മ പകാരാ-
നാവും വിധത്തിലഴകോലുന്ന കണ്ണിണയണയ്ക്കിന്നു; നില്ലു കിളിയേ ! !

shaji

0 comments:

Post a Comment