Friday, June 7, 2013

പടനിലം


പടനിലം

ശരം പ്രതിശരം നിര നിരന്നു രണഭൂമി
          നിറയുന്ന ശരമാരി നിറയേ,
പരാക്രമ ശരാക്രമണ ശസ്ത്ര വിജയങ്ങ-
          ളിലുയർന്ന രണഭേരിയുയരേ,
രഥം, പ്രതിരഥം, കിലുകിലോൽക്കടരവം, കു-
          തിര,യാൾപ്പട, ഗജൗഘ നിബിഡം
വൃഥാ ജ്വരനിവേശമടർനീണ്ടു നിഴൽവീണ
          മൃതിയാണ്ടഴുകിടും പടനിലം!
(ശംഭുനടനം)



അകലുന്നു സന്ധ്യ

പകലിന്നു കത്തിയമരുന്ന നേരമായ്,
പകലോന്റെ രൂപമതിരമ്യമാണ്ടുപോയ്
അകലുന്നു സന്ധ്യ പരിതാപമോടെ, യ-
ങ്ങകലെപ്പിറക്കുമുഡുശോഭ കാണ്‍കവേ!

(മഞ്ജുഭാഷിണി)

ഉഴിയൂ പ്രിയേ,


മനമെന്തിനോ വെറുതെ വിങ്ങിയോര്‍മ്മതന്‍
കിനിയുന്ന നോവിലലയാന്‍ തിടുക്കമായ്?
നനയുന്ന നീള്‍മിഴി വിടര്‍ത്തിയെന്നെയൊ-
ന്നുഴിയൂ പ്രിയേ, മതി പകര്‍ന്നിടും സുഖം!
(മഞ്ജുഭാഷിണി)


ഉടയുന്നതെന്തു?


വിടചൊല്ലി യാമിനി വിനമ്രമായി ഹാ!
 ഉടയുന്നതെന്തു മിഴിനീർ പൊഴിഞ്ഞതോ?
കദനം കടുത്തു കടലായ് നിറഞ്ഞു തൻ-
പതിയെപ്പിരിഞ്ഞ നിമിഷം മുതൽക്കിതാ.
 (മഞ്ജുഭാഷിണി)

മൃതി ധന്യമാക്കുമോ?


ഒരുമാത്ര മാത്രമരികത്തിരുന്നിതെൻ
മുറിവേറ്റ ഹൃത്തു  കഴുകിത്തുടയ്ക്കുമോ?
മരണം വരുന്നദിനമെത്തിടുമ്പൊഴാ-
വിരലൊന്നു തൊട്ടു മൃതി ധന്യമാക്കുമോ?
 (മഞ്ജുഭാഷിണി)

കരയൊല്ല


കരയൊല്ല നിന്റെ ചിരി ചാരെനിര്‍ത്തിയെന്‍
കരളില്‍ നിറക്ക നിതരാം സുഖോദയം
മറനീക്കിവന്ന  മുഴു ചന്ദ്രികാംബരം
നിറയട്ടെ രാവിലഖിലം നിരാമയം.
 (മഞ്ജുഭാഷിണി)

അഴലാഴി


ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.
(വസന്ത മാലിക )



Wednesday, May 22, 2013

പാണൻ

പാണൻ

പാടിപ്പതിഞ്ഞ പഴയീണങ്ങളിൽപ്പുതിയ
         പാണൻ പടുത്തെറിയുമീ-
നാദങ്ങളിൽ നറുനിലാവെന്നപോലരിയ
          നക്ഷത്ര ദീപ്തി നിയതം.
ഏതോ വിഷാദകഥ ശോകർദ്രമായ് മനമ-
           റിഞ്ഞും, മുറിഞ്ഞുമൊഴുകേ,
നീതാൻ നിധാന ഗതകാലത്തുടിപ്പുകളി-
           ലാവിർഭവിച്ച സുകൃതം!

ചോടട്ടുപോയ മുള കാലത്തിനൊത്തു കവി
           മണ്ണിൽപ്പടർത്തിടുകയോ,
നേരറ്റ കാല കളിയാട്ടങ്ങൾതൻ നിഴലി-
        ലേതുണ്മ  തേടുവതു നീ?
പാടാൻ മറന്ന പഴശീലിന്റെ വെൺ ചിമിഴ-
         ളുക്കൊന്നിളക്കിടുകയോ,
ഈണം മറന്ന മൊഴിയാഴങ്ങളിൽത്തനതു
         താളങ്ങൾ തീർത്തിടുകയോ?

ഹാ! ഹൃദ്യ ഗാനകുളിരോളങ്ങൾ മുട്ടി മന-
         മേറെക്കുതിർന്നൊഴുകിടും
സാഹിത്യലാളനമനോരഞ്ജനം പ്രിയത-
         രം പദ്യപാദ പതനം.
മോഹങ്ങൾ കെട്ടു, നിറദീപങ്ങൾ മങ്ങി, യിരു-
         ളാഴുന്ന വീഥി നിറയു-
ന്നേകാന്തതേ വിട, വിമോഹാന്ധതേ പരമ-
         മാനന്ദലബ്ധിയിതുതാൻ.

ലോകം വിലോഭ ഗതിവേഗം കനത്തു കരു-
         വൂറുന്ന കന്മഷഭരം,
ശോകം പെരുത്തു ശരവേഗം കടന്നു കലു-
         ഷം കാലസംസ്കൃതികളും.
ആകല്പമുള്ളി,ലണയാതെണ്ണുവാൻ വഴി വ-
          രും ഭാവ നിർഝരികളാ-
യാകാരഭംഗി വഴിയും കാവ്യശീലു പണി-
          യാൻ പാണനെത്തുക ചിരം.


വൃത്തം: മത്തേഭം

Wednesday, May 1, 2013

ശ്ലോക സദസ്സുകൾക്കൊരാമുഖം

ശ്ലോക സദസ്സുകൾക്കൊരാമുഖം


ആത്മാവിൽച്ചിലരക്ഷരത്തെ നിതരാം
              പൂജിച്ചു നേദിച്ചിടു-
ന്നാത്മാനന്ദമണച്ചിടുന്ന തനതാം
                സാഹിത്യ സമ്പുഷ്ടതേ,
നീതാനെന്നെയുണർത്തിവിട്ടു വഴികാ-
               ണിക്കും മഹാ ദീപ്തിയായ്
ശ്രീതാവും കവി പൈതൃകങ്ങൾ മൊഴിയാൽ
               തൊട്ടിട്ടതാം ശ്ലോക ഭൂ!

കണ്ടേനിക്കലയൊത്ത പോലെ, പലരെ-
               ക്കണ്ടേൻ, പലേ ശ്ലോകികൾ-
ക്കുണ്ടാം ശൈലി, സദസ്സിനുള്ള പലതാം
               ശീലങ്ങൾ, ശീലായ്മകൾ
പണ്ടത്തെക്കല മണ്ടിടാതെ പുതുതാം
                ലോകത്തിലത്യൽഭുതം
കൊണ്ടാടും ചില പാഠശാല പലതു-
                ണ്ടിക്കേരളത്തിൽ സ്ഥിരം.

വാർക്കണം സംസ്കൃതം വൃത്തം
കാവ്യമൊത്തു യഥാവിധി
ശുദ്ധമായ്ത്തീർക്കണം ഗണം
ബദ്ധമാത്രകളിൽ സ്ഫുടം.

 ഇതിനെചൊല്ലിടാം ശ്ലോക-
ക്കവിതാ രീതിയെന്നതോ,
വരമായ് ത്തന്നു പോയതാം
തനതാം പൈതൃകം, നിധി

വട്ടമിട്ടു പരസ്പരം
കൃത്യമായക്ഷാരക്രമം
കാത്തു ചൊല്ലിടും വേദി
തീർത്തു പണ്ടു മഹാരഥർ.

പാദം മൂന്നിലെയാദ്യമാ-
മക്ഷരം പാദമാദ്യമായ്
നിന്നിടും ശ്ലോകമേതുമേ
ചൊല്ലിടാം പിന്തുടർന്നിടാൻ

കലയെക്കാര്യമായ് ക്കണ്ടോർ
പലരുണ്ടായതിൽ ഗുരു
എൻ കേ ദേശമെന്നു പേർ
കാവ്യ കേദാര വൃക്ഷമാം

പലനാൾ ചൊല്ലി ഞാൻ കേട്ടി-
ക്കലതൻ രീതി, സിദ്ധികൾ
സ്ഫുടമാക്കട്ടെ സാദരം
സദയം ചിന്തിതം തരൂ

വന്ദനം വേണമാദ്യമേ
സന്തതം ശ്ലോക വേദിയിൽ
വൃത്തമക്ഷര ചിട്ടകൾ
ഒത്തിടേണ്ടതിനെങ്കിലും.

ഉത്തമം കാവ്യ സത്തയിൽ
മുഗ്ദ്ധമാം പദ താരുകൾ
കോർത്തിടും ശ്ലോകമോതുവാൻ
നോക്കണം ശ്ലോകിയെപ്പോഴും


ഉച്ചരിക്കുന്ന വാക്കുകൾ-
ക്കെത്രയും വൃത്തി തോന്നണം
വൃത്തമാവർത്തനം തീർച്ച
ഹൃദ്യമാക്കുന്നു വേദികൾ.

വികടാക്ഷര വർജ്ജനം
പൊതുവേ നല്ലതായിടും
അഴകുള്ളവയെങ്കിലോ
ഒഴിവാക്കുക വേണ്ടടോ

പകരം വർഗ്ഗവ്യഞ്ജനം
തുടരാം, ഭംഗി നോക്കുകിൽ
തലനാരിഴ കീറിടും
നിയമം മാറ്റി വച്ചിടാം.

അഭ്യസിക്കുന്നവർക്കെഴും
ബുദ്ധി, സാഹിത്യ നൈപുണി
ശുദ്ധമുച്ചാരണം, ഭാഷാ-
സിദ്ധിയും , താള ബോധവും.

മംഗളം ചൊല്ലി നിർത്തണം
വന്ദനം  പോലെയാമതും
സങ്കടം തീർത്തിടും ശ്ലോകം
ശങ്ക വേണ്ട മഹത്തരം.




Thursday, April 11, 2013

കൈനീട്ടം

കൈനീട്ടം

ചുറ്റും കാണുന്ന കാലച്യുതിയുടെ നെടുവീർ-
               പ്പൊക്കെയും മാറ്റിവയ്ക്കാം
കുത്തിപ്പായുന്ന മോഹപ്പുഴയുടെ ഗതിവേ-   
               ഗങ്ങളെത്തള്ളി നീക്കാം
ഒക്കെത്തൂത്തിട്ടു,തിങ്ങും കലിയുടെ കളിയാ-
                ട്ടങ്ങളെത്തച്ചു
യ്ക്കാൻ
മുറ്റും മൗനപ്പുറംതോടുരിയണ,മതിനെ-
               ച്ചുട്ടെരിക്കാം പുലർച്ചെ!

ഇപ്പാരെല്ലാം വിടർത്തും വിഷുമലരിതളിൻ
               സ്വർണ്ണവർണ്ണം, നിനച്ചാൽ
നൽ പൂന്തൊത്തിന്റെ ഞാത്താൽ തരുലതകൾ മറ-
               യ്ക്കുന്ന മഞ്ഞൾ പ്രകാശം
ഉൾപ്പൂമോദം നിറയ്ക്കും കണി, കണിമലരാൽ
               കാട്ടുവാനൊത്തവണ്ണം
പൊൽപ്പൂ നാളേക്ക് തീർത്തും വിടരു,മതിനെ ഞാൻ
               കുമ്പിളിൽ നീട്ടിടട്ടെ!              

Saturday, December 29, 2012

പോയപ്പെൺകൊടി..

പോയാപ്പെൺകൊടി....


ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
 ഭോഗത്തൃഷാ ലോകമേ
                         
 പോയാപ്പെൺകൊടി, പേപിടിച്ചയുലകം
 തിന്നോട്ടെ നിൻ മേനിയും
താലോലിച്ചു വരച്ചു വച്ച മഴവിൽ
ച്ചിത്രങ്ങളും,  സ്വപ്നവും
പെണ്ണായ് പ്പാഴ് മുള പൊട്ടി വന്നിനിയുമീ
 വാഴ്വിൽപ്പിറക്കൊല്ല നീ
മണ്ണന്നൂഷരമായിടട്ടെ, നശിയ-
ട്ടിക്കാമവിത്തൊക്കെയും .

കത്തിക്കാളിയുയർന്നിടും കൊടിയതാം
 ഭ്രാന്തിൻ പെരുക്കത്തില-
ക്കുത്തിക്കീറിയ ഗർഭപാത്രമിനിയും
പേറില്ല ബീജാങ്കുരം.
ഒക്കെത്തിന്നു വിശപ്പടക്കി, വഴി മാ-
റിപ്പോയിടും മർത്ത്യ നിൻ-
മെത്തും കാമ വിഷം കലർന്ന രസനാ-
ഗ്രം വെട്ടി മാറ്റീടുക

Tuesday, October 9, 2012

സമസ്യാ പൂരണങ്ങള്‍

സമസ്യാ പൂരണങ്ങള്‍

"കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം."


കണ്ണായറിഞ്ഞിടുക വെണ്ണയെറിഞ്ഞു നല്‍കാ-
നില്ലി,ല്ലെനിക്കു ഗതി, വല്ല വിധേനെ,യെന്നാല്‍
ഉള്ളില്‍ക്കുറച്ചു നറു വെണ്ണ,യറിഞ്ഞു വയ്ക്കാന്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

വെണ്ണീണറണിഞ്ഞുടലിലാകെ,യലങ്കരിക്കാന്‍
പെണ്ണാളൊരാള്‍,മുടിയി,ലമ്പിളി,പാമ്പു തോളില്‍.
തിണ്ണം തികഞ്ഞ നടനം ദിനമാടിടും മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

കണ്ണേ മടങ്ങുക! മരിച്ചതിനൊത്തവണ്ണം
മണ്ണില്‍ക്കിടന്നലയുമിജ്വര ജീവിതങ്ങള്‍ .
നന്നല്ല കാഴ്ച്ച, മടിയാതെയവര്‍ക്കു മുന്നില്‍-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ ക്കളിയടിടേണം

                           * * *
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”



ഇതു കുട്ടന്‍ ഗോപുരത്തിങ്കല്‍ വക

ഓര്‍ക്കാന്‍‌പറ്റിയപൂരണങ്ങളിവിടേ-
യെത്തുന്നതില്ലെങ്കിലും
ചേര്‍ക്കാന്‍ പറ്റുകയില്ലെയെന്നതറിയാ-
മെന്നാകിലും ചൊല്ലുവേന്‍
വാക്കിന്‍‌മൂര്‍ച്ചയറിഞ്ഞിടാതെ യുരിയാ
ടീടുന്നു ഭോഷത്തരം
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”

 താഴെ എന്റെ വക

വാക്കിന്‍ മൂര്‍ച്ച കുറഞ്ഞിടില്ല പുറകില്‍-
          ക്കാവ്യം തുടിച്ചീടുകില്‍-
ച്ചേര്‍ക്കും വാക്കുകളൊത്തപോലെ വരിയില്‍-
          ച്ചൊല്ലിപ്പതിച്ചീടുകില്‍.
വാക്കാണത്തിനൊരുക്കമല്ല, വെറുതേ വീണ്‍
         വാക്കുരയ്ക്കാതെടോ!
ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
        ടില്ലാതെ കണ്ടഗ്നിയും.

 "ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും."

ഇല്ലില്ല,യെന്‍‌ മനമതിന്‍ വഴിപോവുകില്ലാ
പല്ലും കൊഴിഞ്ഞു നഖ, ശൌര്യവുമില്ല, പക്ഷേ,
മല്ലാക്ഷിമാരൊടൊരുവാക്കു ചിരിച്ചു മെല്ലേ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.
(എന്നു കുട്ടേട്ടന്‍.)

മല്ലാക്ഷിമാര്‍ മലര്‍ കണക്കു നിരന്നു ചുറ്റും
മല്ലിന്നു വന്നു മലരമ്പു തൊടുത്തിടുമ്പോള്‍
കൊള്ളാനൊരാള്‍! പെരിയ ഗോപുര തുംഗനയ്യോ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും!
(എന്നു ഞാന്‍)


"കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും."

ഓലപ്പീപ്പിതെറുത്തെടുത്തു പലനാ-
        ളൂതി,ക്കളിപ്പന്തുമായ്
ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാ-
       ല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
മാലാര്‍ന്നിന്നു മുറിഞ്ഞിടുന്നു; ഋതുവിന്‍
      താളം പിഴച്ചിന്നിതാ
കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും.

"ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍"

കത്തുന്ന കണ്ണഴകു രാഗ വിലോലനോട്ടം
ഉത്തുംഗ ശൃംഗസമ,മുദ്ധതമായ മാറും
സത്യം മലര്‍ശര നിവേശിത,മംഗനേ നിന്‍
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍!


ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


ഏതോ രാഗ ശരാഗ്രമെന്റെ ഹൃദയം
           തൊട്ടേന്‍! തൊടുമ്പോള്‍ മനം
തേടും ഭാവ തടില്ലതാ ലതകളാല്‍
           ചുറ്റിപ്പുണര്‍ന്നിങ്ങനെ
നീതാനെന്നെയുണര്‍ത്തിടുന്നു ദയിതേ,-
        യിജ്ജാലകക്കോണിലായ്
ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


 "ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

എന്തിനും പടതല്ലിയും, പല പോര്‍നിലങ്ങളൊരുക്കിയും
സന്തതം തുടരുന്ന ജീവിതചര്യ നിങ്ങളൊടുക്കുക
വന്ദ്യരാം ചിലര്‍ ചൊല്ലി വീഴ്ത്തിയ മന്ത്രണങ്ങള്‍ പടുത്തിടും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

Tuesday, August 28, 2012

തിരുവോണം

തിരുവോണം



 ചിത്രങ്ങളൊക്കെപ്പൊടിഞ്ഞുപോയെങ്കിലും
എത്തുമിന്നും മന്നനെന്നു കാത്തീടുക
കാഴ്ച്ച വച്ചീടാന്‍ മലര്‍ക്കുമ്പിളും, കുറേ
കാത്തു വച്ചീടുന്ന സ്വപ്നങ്ങളും മതി
ഒക്കെപ്പൊലിപ്പിച്ചു വയ്ക്കുക, തീര്‍ച്ചയാ-
ണൊക്കുകില്‍ മന്നന്‍ വരാതിരിന്നീടുമോ?




തിരുവോണാശംസകള്‍ സുഹൃത്തേ...!!!