Saturday, December 29, 2012

പോയപ്പെൺകൊടി..

പോയാപ്പെൺകൊടി....


ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
 ഭോഗത്തൃഷാ ലോകമേ
                         
 പോയാപ്പെൺകൊടി, പേപിടിച്ചയുലകം
 തിന്നോട്ടെ നിൻ മേനിയും
താലോലിച്ചു വരച്ചു വച്ച മഴവിൽ
ച്ചിത്രങ്ങളും,  സ്വപ്നവും
പെണ്ണായ് പ്പാഴ് മുള പൊട്ടി വന്നിനിയുമീ
 വാഴ്വിൽപ്പിറക്കൊല്ല നീ
മണ്ണന്നൂഷരമായിടട്ടെ, നശിയ-
ട്ടിക്കാമവിത്തൊക്കെയും .

കത്തിക്കാളിയുയർന്നിടും കൊടിയതാം
 ഭ്രാന്തിൻ പെരുക്കത്തില-
ക്കുത്തിക്കീറിയ ഗർഭപാത്രമിനിയും
പേറില്ല ബീജാങ്കുരം.
ഒക്കെത്തിന്നു വിശപ്പടക്കി, വഴി മാ-
റിപ്പോയിടും മർത്ത്യ നിൻ-
മെത്തും കാമ വിഷം കലർന്ന രസനാ-
ഗ്രം വെട്ടി മാറ്റീടുക

Tuesday, October 9, 2012

സമസ്യാ പൂരണങ്ങള്‍

സമസ്യാ പൂരണങ്ങള്‍

"കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം."


കണ്ണായറിഞ്ഞിടുക വെണ്ണയെറിഞ്ഞു നല്‍കാ-
നില്ലി,ല്ലെനിക്കു ഗതി, വല്ല വിധേനെ,യെന്നാല്‍
ഉള്ളില്‍ക്കുറച്ചു നറു വെണ്ണ,യറിഞ്ഞു വയ്ക്കാന്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

വെണ്ണീണറണിഞ്ഞുടലിലാകെ,യലങ്കരിക്കാന്‍
പെണ്ണാളൊരാള്‍,മുടിയി,ലമ്പിളി,പാമ്പു തോളില്‍.
തിണ്ണം തികഞ്ഞ നടനം ദിനമാടിടും മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

കണ്ണേ മടങ്ങുക! മരിച്ചതിനൊത്തവണ്ണം
മണ്ണില്‍ക്കിടന്നലയുമിജ്വര ജീവിതങ്ങള്‍ .
നന്നല്ല കാഴ്ച്ച, മടിയാതെയവര്‍ക്കു മുന്നില്‍-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ ക്കളിയടിടേണം

                           * * *
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”



ഇതു കുട്ടന്‍ ഗോപുരത്തിങ്കല്‍ വക

ഓര്‍ക്കാന്‍‌പറ്റിയപൂരണങ്ങളിവിടേ-
യെത്തുന്നതില്ലെങ്കിലും
ചേര്‍ക്കാന്‍ പറ്റുകയില്ലെയെന്നതറിയാ-
മെന്നാകിലും ചൊല്ലുവേന്‍
വാക്കിന്‍‌മൂര്‍ച്ചയറിഞ്ഞിടാതെ യുരിയാ
ടീടുന്നു ഭോഷത്തരം
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”

 താഴെ എന്റെ വക

വാക്കിന്‍ മൂര്‍ച്ച കുറഞ്ഞിടില്ല പുറകില്‍-
          ക്കാവ്യം തുടിച്ചീടുകില്‍-
ച്ചേര്‍ക്കും വാക്കുകളൊത്തപോലെ വരിയില്‍-
          ച്ചൊല്ലിപ്പതിച്ചീടുകില്‍.
വാക്കാണത്തിനൊരുക്കമല്ല, വെറുതേ വീണ്‍
         വാക്കുരയ്ക്കാതെടോ!
ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
        ടില്ലാതെ കണ്ടഗ്നിയും.

 "ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും."

ഇല്ലില്ല,യെന്‍‌ മനമതിന്‍ വഴിപോവുകില്ലാ
പല്ലും കൊഴിഞ്ഞു നഖ, ശൌര്യവുമില്ല, പക്ഷേ,
മല്ലാക്ഷിമാരൊടൊരുവാക്കു ചിരിച്ചു മെല്ലേ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.
(എന്നു കുട്ടേട്ടന്‍.)

മല്ലാക്ഷിമാര്‍ മലര്‍ കണക്കു നിരന്നു ചുറ്റും
മല്ലിന്നു വന്നു മലരമ്പു തൊടുത്തിടുമ്പോള്‍
കൊള്ളാനൊരാള്‍! പെരിയ ഗോപുര തുംഗനയ്യോ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും!
(എന്നു ഞാന്‍)


"കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും."

ഓലപ്പീപ്പിതെറുത്തെടുത്തു പലനാ-
        ളൂതി,ക്കളിപ്പന്തുമായ്
ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാ-
       ല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
മാലാര്‍ന്നിന്നു മുറിഞ്ഞിടുന്നു; ഋതുവിന്‍
      താളം പിഴച്ചിന്നിതാ
കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും.

"ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍"

കത്തുന്ന കണ്ണഴകു രാഗ വിലോലനോട്ടം
ഉത്തുംഗ ശൃംഗസമ,മുദ്ധതമായ മാറും
സത്യം മലര്‍ശര നിവേശിത,മംഗനേ നിന്‍
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍!


ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


ഏതോ രാഗ ശരാഗ്രമെന്റെ ഹൃദയം
           തൊട്ടേന്‍! തൊടുമ്പോള്‍ മനം
തേടും ഭാവ തടില്ലതാ ലതകളാല്‍
           ചുറ്റിപ്പുണര്‍ന്നിങ്ങനെ
നീതാനെന്നെയുണര്‍ത്തിടുന്നു ദയിതേ,-
        യിജ്ജാലകക്കോണിലായ്
ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


 "ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

എന്തിനും പടതല്ലിയും, പല പോര്‍നിലങ്ങളൊരുക്കിയും
സന്തതം തുടരുന്ന ജീവിതചര്യ നിങ്ങളൊടുക്കുക
വന്ദ്യരാം ചിലര്‍ ചൊല്ലി വീഴ്ത്തിയ മന്ത്രണങ്ങള്‍ പടുത്തിടും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

Tuesday, August 28, 2012

തിരുവോണം

തിരുവോണം



 ചിത്രങ്ങളൊക്കെപ്പൊടിഞ്ഞുപോയെങ്കിലും
എത്തുമിന്നും മന്നനെന്നു കാത്തീടുക
കാഴ്ച്ച വച്ചീടാന്‍ മലര്‍ക്കുമ്പിളും, കുറേ
കാത്തു വച്ചീടുന്ന സ്വപ്നങ്ങളും മതി
ഒക്കെപ്പൊലിപ്പിച്ചു വയ്ക്കുക, തീര്‍ച്ചയാ-
ണൊക്കുകില്‍ മന്നന്‍ വരാതിരിന്നീടുമോ?




തിരുവോണാശംസകള്‍ സുഹൃത്തേ...!!!

Monday, August 27, 2012

പൂരാടം പിന്നെ ഉത്രാടവും

പൂരാടം പിന്നെ ഉത്രാടവും

കാലം മായ്ചൊരു വര്‍ണ്ണഭംഗികളെഴും
കാഴ്ച്ചപ്പുറം തേടി ഞാന്‍
താലോലിച്ചു തുടച്ചു വച്ച കനവിന്‍
കണ്ണാടികള്‍ കണ്ടുവോ?
ഓലപ്പീപ്പി തെറുത്തെടുത്തു കുതുകാ-
ലൂതിത്തകര്‍ത്തുല്ലസി-
ച്ചോലും ബാല്യരസം തരാന്‍ പടിവരെ-
പ്പൂരാടവും വന്നുപോയ്!



ഉത്രാടം

കാണാം കാഴ്ചകള്‍ മുമ്പിലായെവിടെയും
ഞാനിട്ട പൂക്കൂട്ടുകള്‍
കാണുന്നോര്‍ക്കു ചിതം വരാന്‍ തവ കര-
സ്പര്‍ശം തലോടുന്നതും
ഉത്രാടത്തിനു പായുവാനവിരതം
കാലേയൊരുങ്ങുന്നതും
ചിത്രം തേ! മമ മാതൃ പുണ്യമതുലം
തൃക്കാല്‍ തൊടുന്നിന്നു ഞാന്‍ !

Sunday, August 26, 2012

മൂലം

മൂലം










മുക്കൂറ്റിക്കൊരു മുത്തമിട്ടു തൊടിയില്‍-
പ്പൂത്തുമ്പിയും, ചുറ്റിലും
ചെത്തിപ്പുങ്കുല കൂട്ടമായി വിരിയും
ചിത്രങ്ങളും മാഞ്ഞുവോ?
ഒത്താലിത്തിരി ചെമ്പരത്തി വെറുതേ
ചിക്കിപ്പരത്തീടണം
വൃത്തം ചേര്‍ക്കരുതിന്നു ഹേ, കളമിടാന്‍
മൂലം മറന്നീടൊലാ!

Saturday, August 25, 2012

തൃക്കേട്ട

തൃക്കേട്ട

പുത്തന്‍പൂക്കുടമുണ്ടെനിക്കു നിറയേ
വാടാത്ത പുഷ്പങ്ങളോ-
ടൊപ്പം കെട്ടിയൊരുക്കിവച്ച കപട-
ച്ചിത്രങ്ങളും ഹൃത്തിലായ്.
വയ്ക്കാം പൂക്കളമൊന്നതില്‍ക്കടുനിറം
ചായം പുരട്ടിപ്പഴേ-
ചിത്രക്കൂട്ടുകളൊക്കെ മാറ്റി , പകരം
തൃക്കേട്ട തീര്‍ക്കട്ടെ ഞാന്‍ !

Friday, August 24, 2012

അനിഴം

അനിഴം






കാക്കപ്പൂവുകുരുത്തമുറ്റമെവിടെ-
ക്കാണാവു? പൂത്തുമ്പികള്‍
പേര്‍ത്തും പേര്‍ത്തുമിറങ്ങിവന്നു വരിയായ്
നില്‍ക്കുന്നു മുറ്റത്തിതാ !
ഓര്‍ക്കുമ്പോള്‍പ്പുളകങ്ങള്‍ തീര്‍പ്പുവനിഴം
നാണിച്ചു നില്‍ക്കുന്നുവോ
തീര്‍ക്കാം നില്‍ക്കുക, സപ്തവര്‍ണ്ണഭരിതം
ചിത്രക്കളം ചിത്തിലായ്