Sunday, March 28, 2010

ചിരിയ്ക്കൂ...!
********

സ്വപ്നം നിന്‍ കണ്ണിലാണോ വിരിയുവതു സഖീ ? സൌമ്യ ഭാവം , ശരിയ്ക്കും
ചിത്രം നന്നേ പതിച്ചൂ ! പനിമതിമറയാതീവിധം പുഞ്ചിരിച്ചാല്‍
നിത്യം ഞാന്‍ കോര്‍ത്തു നല്കാം നിറയെസുഭഗമാം പൂക്കളാലേ സുശീലേ
ചിത്തം ​ചിന്തിച്ചുരത്തും ചടുലചടുലമാം മാല്യമീമട്ടു നാളില്‍ !
(സ്രദ്ധര )
* * *

ഇന്നെന്താണെന്തു കൊണ്ടോ
കവിളിണമുഴുവന്‍ ചെഞ്ചുവപ്പഞ്ചിയില്ല-
ക്കുന്നിന്‍ മീതേപ്രഭാതപചുരിമമുഴുവന്‍
കാട്ടുവാന്‍ വന്നതില്ല?
വെണ്മേഘക്കൂട്ടമെന്തോ
കദന വിവശരായ് കാര്‍മുകില്‍ച്ചേലചുറ്റി-
ക്കണ്ണില്‍ കാന്തിപ്രഹര്‍ഷം പകരുവതിനു ഹാ!
മാരിവില്‍ തീര്‍ത്തു നില്‍പ്പൂ!
(സ്രദ്ധര)

****

ഞാനൂതുമ്പോള്‍ പ്രിയേ നിന്‍ ചൊടികളിലുണരും ഭാവഗാനങ്ങളാണോ,
തേനോലും പുഞ്ചിരിപ്പൂവിതളുകള്‍ നിറയും വര്‍ണ്ണരേണുക്കളാണോ?
ഹാ! നിത്യം ഭാവ ദീപ്തം പുലരിയുണരവേ ശംഖമൂതുന്നു, ഞാനോ
ജ്ഞാനപ്പുന്തേനൊഴുക്കില്‍ പുളകിത ഹസിതം ഹവ്യമായ് തീര്‍ന്നിതാവൂ!
(സ്രദ്ധര)

****

ഇക്കാണുന്നിരുള്‍ തെല്ലുപോലു മിനിഞാന്‍ കൂസില്ല നീയെന്നുമെന്‍
വാക്കായ് വാഗ്മയി ദേവിയായി നിതരാം മേവീടുകില്‍ ഹേ, പ്രിയേ.
നോക്കും ദിക്കുകളൊക്കെയും പ്രകടമാ ഭാവം ഭവല്‍ പ്രാണനോ,
പ്രാഗ് രൂപത്തിലുണര്‍ന്നിതെന്റെ കനവില്‍ ക്കാണുന്ന സുസ്മേരമോ?

*****

ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?

ശിവം ഹരം !
--------

ശൈവ കോപമടക്കണം ജടയാകെ ചിക്കിയൊതുക്കണം
പാവമാഫണിമാരെയൊക്കെയഴിച്ചു കാട്ടിലയക്കണം
തിങ്കളും തെളിനീരു ഗംഗയടക്കമുള്ളതെടുക്കണം
എങ്കിലോ ശിവരൂപ, നിങ്കഥയാരുകണ്ടു!ശിവം ഹരം !

(മല്ലിക)

വീണാലാപം, വിധു,മുദിത മയൂരാംഗ-
ഭംഗ്യാ വിളങ്ങും
സായം സന്ധ്യാദ്യുതി,വിമുഖമായ്-
ക്കണ്ണു ചിമ്മും മയൂഖം
ചേണാര്‍ന്നേതോ ചലകിസലരവം
പോലെയാവിര്‍ഭവിപ്പി-
ച്ചോരോ ഭാവം കളമൊഴി കവിത-
ക്കേകിയോരെങ്ങു പോയീ?

(മന്ദാക്രാന്ത)

സന്ധ്യാ സുന്ദരി!
-----------------

മന്ദം മന്ദമിറങ്ങിവന്നു കുളിരായ്
കാറ്റായ് മുദാ മുഗ്ദയാം
സന്ധ്യാ സുന്ദരി നെറ്റിമേല്‍ വിതറിയോ
പൂഞ്ചായലും ചായവും
ചന്തം ചിന്തുവതിന്തുവോ ചെറുകുറി -
ച്ചാന്തോ വിലോലാംഗനി-
ന്നങ്കോപാംഗവിഭൂഷകള്‍
പറയുകില്‍ ഹൃദ്യം മനോ മോഹനം !

(ശാര്‍ദ്ദൂലവിക്രീഡിതം)

Wednesday, March 10, 2010

മലയാള കവിത
-----------
സര്‍വ്വാലങ്കാര രൂപേ, ശ്രുതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ,-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മൂവര്‍ ‍പണ്ടേ പകര്‍ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിത വെണ്‍ചന്ദന സ്പര്‍ശമേറ്റൂ.
സ്രദ്ധര

വയലാര്‍
----------
താനേ തല്ലിത്തിമിര്ക്കും കളകളമൊഴുകിച്ചെഞ്ചുവപ്പഞ്ചി നില്‍ക്കും
വാനോളം വെണ്മയേറ്റിക്കവിത വരികളില്‍ത്താളമിട്ടാടി നില്ക്കും !
കാലം കാതോര്ത്തു നില്ക്കും രണമുഖരിതമാം ശംഖൊലിയ്ക്കും , കവിയ്ക്കും
ചേലാര്ന്നാരുണ്ടുണര്‍ത്താന്‍ പറയുക , വയലാറന്യ മായ് പ്പോയ് നമുക്കും
സ്രദ്ധര

സഖീ
--------
ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വെളിച്ചം
-------
ഏറും നോവിന്‍ തരംഗത്തിരക,ളലക,ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം, സുഖകര സമശീതോക്ഷ്ണഗേഹം തകര്‍ത്തും
പാരം തീഷ്ണപ്രകാശക്കണികകളലിവോലാതെ കുത്തിത്തുളച്ചെന്‍
നേരേതീര്‍ത്തൂ, ജ്വലിക്കും പവനകിരണമേറ്റുജ്ജ്വലിക്കുന്നിരിട്ടും .
സ്രദ്ധര

യാഗശ്വം
-------
യാഗാശ്വത്തിന്റെ നോവും മിഴികളിലുറയും കണ്ണുനീരിന്റെ വേവും
മാഴ്കാറില്ലെങ്കിലും നീ ചകിതമിഴികളാല്‍ തേടിടും സ്നേഹവായ്പ്പും
ലോകം കാണില്ല കഷ്ടം , പലയുഗമിനിയും പാഴിലായ് പ്പോയിടും നിന്‍ -
യോഗം , യാഗാശ്വമാവാന്‍ നിയതിയനുചിതം നിന്നിലേല്പിച്ചു ദൌത്യം
സ്രദ്ധര

Sunday, February 21, 2010

ശ്ലോകങ്ങള്‍ - കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍

കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?
----------------------

അമ്പമ്പോ ബഹു കമ്പമാര്ന്നു കവിതക്കോരൊ തരത്തില്‍ പ്പലേ
കമ്പിപ്പൂത്തിരി കെട്ടിനാം കുതുകമാര്ന്നന്പോടുതിര്ക്കുന്നിതാ
വമ്പേറുന്ന മഹാരഥര്‍ക്കു പുറകേ തമ്പോറടിച്ചും തകര്‍ -
ത്തമ്പോ വമ്പുകള്‍ കാട്ടിയും ; കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?

(ശാര്ദ്ദൂലവിക്രീഡിതം )

അമ്മേ !
..............

നോവാറ്റാനൊരു തെന്നലായ് കുളിരിടും നിന്‍ സ്സാന്ത്വനസ്പര്ശമേ-
റ്റേവം മേവുക സ്വര്ഗ്ഗമാണെവിടെ നീ അമ്മേ നമിയ്ക്കുന്നു ഞാന്‍
ആവോളം ഘനകാന്തിയോടിവിടെയെന്‍ വാക്കായ് വഴിത്താരയായ്
ദിവ്യം ദീപ്തിനിറക്കണേ, തവ ദയസ്മേരം ചൊരിഞ്ഞീടണേ !

(ശാര്ദ്ദൂലവിക്രീഡിതം )

ബാല്യം രണ്ടുണ്ടു, വീണ്ടും കുതുകമൊടു കളിച്ചാര്ത്തിടാനാര്ത്തിപൂണ്ടെ-
ന്നാലോലം തുള്ളുമോര്മ്മച്ചിറകുകളഖിലം നേര്ത്തുപോയെങ്കിലും തേ,
താലോലിയ്ക്കാന്‍ തലോടാന്‍ തരളമിഴികളാല്‍ സ്സാന്ത്വന സ്പ്രശമായെ-
ന്നുള്ളില്‍പ്പീയൂഷധാരാമൃതമരുളുവതിന്നുണ്മയായ് വന്നിതമ്മ!

(സ്രദ്ധര)

രാധ
----
രാധേ നിന്‍ ചുണ്ടിലെന്താണരുണിമയണിയാന്‍ ?ഓടയായൂതിയെന്നോ-
നാഥന്‍ , തന്‍ ചുംബനത്താല്‍ ചൊടികളില്‍ നിറയെക്കുങ്കുമം പൂശിയെന്നോ!
ശ്രീതാവും പീതവര്ണ്ണം , പ്രിയനിവനുടെ കാന്തിപ്രകര്‍ഷം ചിലപ്പോള്‍
നീതാനോ ഗോപികേ ഹാ!യദുകുലതിലകം നാഥനും നല്കിടുന്നൂ !
(സ്രദ്ധര)

മേലേ മേലേ നലമൊടു നിലാത്തൊങ്ങലില്‍ തെല്ലു നേരം
നീളേ നീളേ നിറവതുസുഖം ഹൃദ്യചൈതന്യപൂരം
രാവാവോളം ചൊരിയുമതു ഞാന്‍ കോരികണ്ണില്‍ നിറച്ചി-
ന്നാവും മട്ടില്‍ പ്രിയതരമതിന്‍ കാന്തിയും കണ്ടിരിപ്പൂ

(മന്ദാക്രാന്ത)

കാഴ്ച
---------

അര്ക്കബിംബ സമ മുജ്വലം ധരണി ദീപ്തമാക്കുക സഖേ സ്സദാ
സദ്ക്കലാ , സരള ചിത്തവൃത്തിയുമൊരുക്കി ധന്യതരമാക്കുക
ഭക്തിയല്ല , ചിലതൊക്കെ ഹൃത്തില്‍ നിരുപിച്ച നിര്മ്മല വിശുദ്ധിയാം
ശക്തി തന്നെയഴകാര്ന്ന സത്ത പരമം , ശരിക്കഴകു കാഴ്ചയും !

(കുസുമമഞ്ചരി )

ഒരു സ്രദ്ധരക്കവിത
------------------

നേരമ്പോക്കാണു കാര്യം കവിത കയറിയിക്കൈ പിടിച്ചാല്‍ ശരിയ്ക്കും
നേരാണെന്‍ നേരമെല്ലാം കവരുമവള്മടുക്കില്ലെ,പ്പൊഴും നിന്‍ വിചാരം
പാരം വീര്‍പ്പിട്ടു കണ്ണില്‍ക്കവനമധുരവും കണ്ണുനീര്‍ സ്നേഹ വായ്പും
ചേരും വണ്ണം സുശീലേ! പ്രണയ പരവശം നിന്നില്‍ ഞാനുല്ഭവിയ്ക്കും .
(സ്രദ്ധര)

ഗോവിന്ദന്‍
---------
യാദവര്ക്കു ഘനമേഘവര്ണ്ണനിരുളാണ്ടു നിന്ന രിപു കംസനാ-
ഘാതമായ മധുസൂദനന്‍മ്മധുരഭാഷ ഭൂഷണമിയന്നവന്‍
പാഞ്ചജന്യമൊരുകയ്യിലും മൃദുരവം സ്വരം മുരളി ചുണ്ടിലും
നെഞ്ചിലെന്നുമണയാത്തസ്നേഹ മധുരം നിറച്ചു മരുവുന്നവന്‍

(കുസുമമഞ്ചരി )