Tuesday, April 28, 2015

കുന്നിമുത്തുകൾ

കുന്നിമുത്തുകൾ

‘വേവും നീറ്റലടക്കി വച്ചു കിളിയേ, നിൻ-
കൂടണഞ്ഞിന്നു ഞാൻ‘
ആവോളം ചിരി ചുണ്ടിലേറ്റി ഉപചാ-
രം ചൊല്ലി വന്നാളവൾ
സ്വർണ്ണത്തൂവലിനാൽ‌പ്പൊതിഞ്ഞു വധുവായ്
പൊന്നിൻ കതിർക്കൂമ്പുപോൽ
നിന്നൂ, അമ്മപിതാവുബന്ധു സവിധൌ
മിന്നൽക്കൊടിത്തെല്ലുപോൽ!


കയ്യിൽത്താലമെടുത്തു വന്നു സഖിമാർ-
ക്കൊപ്പം നടക്കുമ്പൊഴാ
മെയ്യിൽ‌പ്പൊന്നൊളി മിന്നിടുന്നു, വെയിലിൽ-
ത്തൂവേർപ്പണിഞ്ഞോ മുഖം?
തയ്യാറായ് നിറദീപജാലമവിടം
നാദസ്വരം, മേളവും
നെയ്യാമ്പൽത്തളിരൊത്ത നിന്റെയുടലിൽ
വീണൂ മലർമാല്യവും.

സന്തോഷാശ്രു പൊഴിച്ചിടുന്നു, ഹൃദയം
തൊട്ടേ തലോടു,ന്നിവൾ-
ക്കെന്നും സാന്ത്വനമായി നിന്ന
ജനനീ സായൂജ്യ,മീസംഗമം.
സ്വന്തം തൂവൽ പറിച്ചെടുത്തു മകളെ-
ച്ചൂടിച്ചു, വെൺചന്ദന-
ക്കാന്തിക്കൂട്ടിലുരച്ചെടുത്തു കറപ-
റ്റാതെപ്പൊഴും കാത്തവർ.

മുന്നിൽത്താതനുതിർന്നിടുന്ന മിഴിനീ-
രൊപ്പുന്നിടം കയ്യിനാൽ,
കന്യാദാനമെടുത്തു നൽകി വിറയാർ-
ന്നീടും വലം കയ്യിനാൽ.
പിന്നിൽ വായ്ക്കുര പൊങ്ങിടുന്നു, പനിനീർ
തൂവു,ന്നിലത്താലിയിൽ
പൊന്നിൻ നൂലിഴ കോർത്തുകെട്ടി വധുവേൽ-
ക്കുന്നൂ വരൻ വേദിയിൽ.

പിന്നെത്താതനു മുന്നിലെത്തി പതിയെ-
ത്തേങ്ങിക്കരഞ്ഞാളവൾ;
തന്നെപ്പോറ്റിയ തൃപ്പദങ്ങൾ തൊടുവാ-
നായുന്നു, താങ്ങുന്നയാൾ.
വിങ്ങിപ്പൊട്ടിന മാതൃമേനി മുറുകെ-
പ്പൂണും, പ്രിയപ്പെട്ടതൻ
കുഞ്ഞിക്കൂട്ടിനകത്തു നിന്നു വിടചൊ-
ല്ലീടാൻ കുഴങ്ങുന്നവൾ.

വർണ്ണത്തൊങ്ങൽ പറന്നിടുന്നു, കളിവാ-
ക്കോതുന്നു നിൻ കൂട്ടുകാർ,
കണ്ണീർപ്പൂക്കൾ തുടച്ചുമാറ്റി വിടവാ-
ക്കോതാതെ നീ പോവുക.
അങ്ങേക്കൂട്ടിലൊരുക്കിവയ്ക്ക, മൃദുലം
സ്നേഹം, ദയാസൌരഭം
എണ്ണിക്കൂട്ടിയ കുന്നിമുത്തു വെറുതേ
തൂവട്ടെ ഞാൻ; ഭാവുകം!

Thursday, January 15, 2015

പ്രിയപ്പെട്ട…..

പ്രിയപ്പെട്ട…..


വല്ലാതിന്നനുതാപമേറ്റു ഹൃദയം
പൊള്ളുന്നതിനിൻ ചൂടിനാ-
ലില്ലാതായഹമെന്നുമല്ലൊരറിവായ്;
ശോകാതപം ജീവിതം.
കില്ലില്ലേതുമുടഞ്ഞിടുന്നു ക്ഷണികം
നീർപ്പോളപോൽ, നിസ്തുലം
എല്ലാവർണ്ണവുമാവഹിച്ചു ഭ്രമണം
നില്ലാതെ ചെയ്യുമ്പൊഴും.


കാണുന്നിക്കടലാഴവും, തിരകളും,
തീരത്തെയാൾക്കൂട്ടവും
ചേണാർന്നങ്ങു നഭസ്സു തീർത്ത തിരനോ-
ട്ടത്തിൻ നിറക്കാഴ്ചയും
തീരത്തുണ്ട് മഹോത്സവം! തിരമുറി-
ച്ചാർക്കും യുവത്വങ്ങളും
ആരോ തൊട്ടു മിനുക്കി വച്ച പല മണൽ-
ക്കൂടാരശില്പങ്ങളും.

നേരാണൽഭുത രംഗവേദിയിതുപോൽ
തീർക്കുമ്പൊളാർത്താർത്തിതാ
തീരത്തേക്ക് തിരക്കു കൂട്ടിയണയു-
ന്നോരോ തിരക്കൂട്ടവും.
നീരും നീരദ കാന്തിയും പകരമി-
ല്ലാത്തീക്കടൽക്കാഴ്ചയും
തീരുന്നോ,യിരുൾ മെല്ലെ മൂടി കടലും
നിശ്ചേഷ്ടമായ്, മൌനമായ്.

തീരം തീരെയിരുണ്ടു വന്നു, നിറയു-
ന്നാൾക്കൂട്ടമെങ്ങോ മറ-
ഞ്ഞേറെക്കെട്ടിയൊരുക്കി വച്ച കളിവീ-
ടൊട്ടൊക്കെയും മാഞ്ഞുപോയ്.
പാരം വിസ്മയലോകമെങ്ങു മറയു-
ന്നാവോ? മടങ്ങുന്നവർ
നേരാണൊന്നു തിരിഞ്ഞു നിന്നു വിടവാ-
ക്കേതും മൊഴിഞ്ഞില്ലഹാ!

ഏതോ പാഴ്ത്തിര മെല്ലെ വന്നു തലനീ-
ട്ടുമ്പോൾ മണൽത്തിട്ടിലായ്
ശ്രീതാവും വിരലൊന്നു തൊട്ട കവിതാ
ശീലിൻ വരക്കൂട്ടിതാ:
“ നീതാനുൾക്കടലുള്ളിലിട്ടു സകലം
നീറ്റു,ന്നതിൻ നിസ്വനം
സ്ഫീതാവേഗമിരമ്പിടുന്നു; കടാലാ-
വേഗം നമിക്കട്ടെ ഞാൻ!“

സ്നേഹപൂർവം

Thursday, December 18, 2014

ഭ്രാന്തൻ

ഭ്രാന്തൻ


എന്തേ കുത്തി വരച്ചിടുന്നു ചപലം
നീ തീർത്ത വെള്ളച്ചുമർ-
ച്ചന്തത്തെ,പ്പുതുമഞ്ഞുതുള്ളി രുധിര-
ച്ചായത്തിൽ മുക്കുന്നുവോ?
നൊന്തില്ലേ? കനിവിന്റെ കൂമ്പു കരളിൽ-
ക്കത്തിക്കരിഞ്ഞോ?പരൻ
പൂന്തൊത്തൊക്കെയൊടിച്ചു കൂട്ടി വിതറി-
പ്പൊട്ടിച്ചിരിക്കുന്നുവോ?

Friday, November 14, 2014

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!




ചുമ്മാനിന്നു വരണ്ടുപോയ കവന-
ക്കാര്‍ക്കിന്നു മേലൊപ്പിടാന്‍
ചുണ്ടും കോട്ടി നിരന്നിടുന്ന യുവതേ,
മറ്റൊന്നുമില്ലേ ജ്വരം?
ചുണ്ടില്‍ ചുണ്ടു നിറച്ചിടുന്ന സുഖദ-
ത്തേനെന്ത് ? കൊണ്ടാടുമീ
വമ്പന്‍ ചുംബനവിപ്ലവപ്പടനില-
പ്പോരിന്റെ നേരെന്തു ഹേ!

Saturday, July 26, 2014

ബലി



ബലി


വന്നില്ലിന്നൊരു കാക്കയും, വെറുതെ ഞാ-
          നീറൻ മുറിക്കച്ചയാൽ
പിന്നിൽത്തള്ളിയടക്കി വച്ച മുറിവിൻ
          പുറ്റൊക്കെ മായിക്കവേ.
ഹൃന്നാളത്തിലമർന്നുടഞ്ഞു ചിതറും
          തേങ്ങൽ തെറിച്ചോ? മനം
നിന്നാളുന്നൊരു നീറ്റലിന്നു തടവാ-
          നെന്തുണ്ടു ലേപം സഖേ?

കണ്ണായ്ക്കാത്തു, കരുത്തു തന്നു, കനിവിൻ
      കൈവല്യമേ! നൊന്തു നീ-
യെന്നെപ്പെറ്റു പൊരുന്നിവച്ചു തനതാം
     കൈകാൽ‌പ്പെരുക്കം വരെ.
തന്നിൽ ദംഷ്ട്ര മറച്ചു വച്ചു പെരിയാ-
     കാശപ്പരപ്പിൽ സ്ഥിരം
കണ്ണേറിട്ടു പറന്നിടുന്ന കഴുകിൻ
     കാലിൽക്കൊരുത്തില്ല ഞാൻ.

പിന്നെക്കാലമനന്യമക്കരുണത-
      ന്നാഴക്കടൽ ഭ്രാന്തമാ-
യെന്നിൽ നിന്നു കവർന്നെടുത്തു; മരുഭൂ-
     വായെൻ മനം ക്ലാന്തമായ്.
തന്നില്ലൊന്നു,മെടുത്തുമില്ല; പലതാം
     കർമ്മക്കടൽ താണ്ടിയും
മിന്നൽക്കാന്തിയണഞ്ഞപോലെയെവിടെ-
     പ്പോയ് മാഞ്ഞുവോ വെട്ടമേ?

വന്നീടൂ വരദായകം തവ കര-
     സ്പർശത്തിനാൽ ജീവനിൽ-
ത്തന്നാലും തെളിനീർത്തണുപ്പു മൃതിവ-
     ന്നീടും വരേ ശാന്തതേ !
(ഉന്നിദ്രം ചെറു മൺചിരാതു തെളിയും
     വെട്ടം പരന്നൂ, തെഴു-
ത്തെന്നെത്തേടിയണഞ്ഞിടുന്നു തൊടുവാൻ!
     നീ താൻ, ദയാസിന്ധുവേ..!!)

Thursday, June 5, 2014

അടയാളം

അടയാളം

പുകമറ മാഞ്ഞു, തെളിഞ്ഞ ഭൂവിഹായ-
സ്സകലുകയായ് ദ്യുതി കാണ്മു ദൂരെയെങ്ങോ
ഘനമിരുൾ മാല വകഞ്ഞു മാറ്റി നിൽക്കും
കനകമയം ബഹുവർണ്ണലോകമാകാം.

കടമകളറ്റു, കടങ്ങളറ്റു ഭൂവിൽ
നടനമടങ്ങി, നടന്നു നീങ്ങിടുമ്പോൾ
പുനരൊരു ജീവിത പർവ്വമുണ്ട്; ഞാന-
ങ്ങണയുവതിന്നു, നിനച്ചിതുള്ളിൽ നിത്യം

വലിയൊരു പുസ്തകമുണ്ട് സൂക്ഷ്മമായി-
ട്ടെഴുതിവരുന്നു കണക്കു ചിത്രഗുപ്തൻ
കുനുകുനെ,യേടുകൾ തൊട്ടുനീക്കി നില്പു-
ണ്ടവിടെ, യിടക്കൊരു മാത്ര നോക്കിയെന്നെ.

പലകുറിയാക്കുറി പാളി നോക്കി ഞാനെൻ
വിലയറിയാനിഹലോകവാസ ചിത്രം
ഇറുകിയ കൺകളടച്ചു ചിത്രഗുപ്തൻ
പറയുകയായ് “ വില ശൂന്യമാണു നിന്റെ!“

“കയറുവതിന്നു നിനക്കു മാർഗ്ഗമില്ലി-
ക്കനകമയം പുനർജന്മസ്വർഗ്ഗ ഭൂവിൽ
നിയതമുണർത്തിയെടുത്തു വച്ചു നീയെ-
ന്തവനിയിൽ നിന്നടയാളമെന്തു നൽകി?

ജനിമൃതിനൂലിലിടയ്ക്കിടയ്ക്കു നീയോ
പണി പലതും ശരി ചെയ്തു കൂട്ടിയെന്നാൽ
നിജമതിലിന്നടയാളമായി മാറും
പൊഴുതുകളെത്രയറിഞ്ഞു വിത്തെറിഞ്ഞു?

അഘ,മഴൽ വാരി വിതച്ചു , നിന്നിൽ നേരിൻ
വിമുഖത കാട്ടി, വിളക്കണച്ചു മുന്നിൽ
മുഖപടമിട്ടു മറച്ചു വച്ചു, കർമ്മ-
ക്കടലുകൾ കണ്ടു കടന്നിടാതെ നിന്നു.

അറിയുക, നിന്നടയാളമാണു നീയെ-
ന്നയി മനുജാ! ഭുവി നട്ടുവച്ചു പോന്നു.
വിതയതു മണ്ണിൽമുളച്ചു പൊങ്ങിനിന്നെ-
ത്തിരയുമതാണു പുനർജ്ജനിച്ചയുണ്മ.“

വൃത്തം : മൃഗേന്ദ്രമുഖം

Sunday, May 18, 2014

കവിതയിലെ കരകൌശലം



കവിതയിലെ കരകൌശലം

      ജീവിത സായന്തനത്തിൽ ഓര്‍മ്മച്ചിറകുകൾ മുറിഞ്ഞ് സ്മൃതി നാശത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുമ്പോഴും എന്റെ അമ്മ മറക്കാതെ ഉരുവിട്ടിരുന്നത് ചില കവിതാ ശകലങ്ങൾ മാത്രമായിരുന്നു. താന്‍ പണ്ട് ചൊല്ലിച്ചുണ്ടിൽ പതിപ്പിച്ച മലയാളം ശീലുകൾ. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും, വള്ളത്തോളിന്റെയും, ചങ്ങമ്പുഴയുടെയും, സഹോദരന അയ്യപ്പന്റെയും മാത്രമല്ല അറിയപ്പെടാതെ പോയ ഒരുപിടി നാടന്‍ കലാകാരന്മാരുടെയും വരെ ഈണത്തിൽ ചൊല്ലാവുന്ന കവിതകൾ. ഒരുപക്ഷെ, ഓര്‍മ്മയുടെ അറകളിൽ അവശേഷിക്കുന്നത് അവ മാത്രമാകാം. എന്തേ അവ മാത്രം അവശേഷിച്ചു?

     കല്ലുകളിൽ ഒളിഞ്ഞു കിടക്കുന്ന ശില്പത്തെ ഒരു ശില്പി കൊത്തിയുണര്‍ത്തുന്നതുപോലെ വാക്കുകൾ അടുക്കി വച്ച് അവയിൽ അന്തര്‍ലീനമായ താളത്തെയാണു കവി കവിതയിലൂടെ കണ്ടെത്തുന്നത്. അനുവാചകനാവട്ടെ വയനയിലൂടെ തന്നിലുടങ്ങിക്കിടക്കുന്നതാളത്തെ ഉണര്‍ത്തുകയും. കവിത കവിയേക്കാൾ കൂടുതൽ നാൾ ജീവിക്കുന്നത് ഉള്ളിലൂറുന്ന കാവ്യം കൊണ്ടുമാത്രമല്ല.

മുറ്റത്തെ മാ‍വിൽ നിന്ന്
ഉതിര്‍ന്നത്
അമ്മയുടെ കണ്ണീരായിരുന്നു...

എന്നാ‍ണു് വൈലോപ്പിള്ളി എഴുതിയിരുന്നെങ്കിൽ മാമ്പഴം എന്നേ ചീഞ്ഞു മണ്ണടിഞ്ഞേനെ. കേകയുടെ ശോക താളത്തിലേക്ക് ആര്‍ദ്രമായ വാക്കുകളുടെ അനുയോജ്യമായ സന്നിവേശമാണു് മാമ്പഴത്തിലെ ശീലുകളെ അനശ്വരമാക്കിയത്. അതെ, കവിത കാലദേശങ്ങളെ അതിജീവിക്കുന്നത് അതിനുള്ളിലെ കാവ്യത്തിനു താളാത്മകതയിലൂടെ ജീവൻ വയ്ക്കുമ്പോഴാണു്. സ്മൃതിനാശത്തിലും ചിതലരിക്കാതെ നിലനില്‍ക്കുന്ന കവിതാശകലങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണു്. വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ശില്പങ്ങൾ കണ്ടെത്തുന്നവാനാണു കവി. ആ ശില്പചാതുരി കൈവരാത്തവരും കവിതയെഴുതുമെന്നു ശാഠ്യം പിടിച്ച പ്പോഴാണു മലയാള കവിത ഇങ്ങനെയൊക്കെ ആയിപ്പോയത്....
മലയാള കവിത വന്നു നിൽക്കുന്ന നാൾവഴിയെ ഞാൻ ഇങ്ങനെ വരക്കുന്നു.

സർവാലങ്കാര രൂപേ, ശ്രുതിമധുര-
വിലോലാംഗ മുഗ്ദ്ധേ നമസ്തേ,
ഇവ്വണ്ണം സൌകുമാര്യം തരുമൊരഴകു
തീർത്തേതു ഭാഷയ്ക്കു മുത്തേ !
മൂവർ ‍പണ്ടേ പകർന്നൂ, ജ്വലിതമനുപദം
ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനി കവിത
വെൺചന്ദന സ്പര്‍ശമേറ്റൂ.

കാലം ചേലറ്റു നില്‍ക്കേ, മലയജയിവളെ-
സ്സാന്ത്വനസ്പര്‍ശമേറ്റാൻ
ഫുല്ലസ്മേരം പൊഴിച്ചൂ കവികളവ-
രുമേ മൂവരാണഗ്രഗണ്യർ
ചന്തം ചാലിച്ചു പിമ്പേ, ചല കിസല-
രവം പോലെയാവിർഭവിച്ചി-
ട്ടെന്നും ചുണ്ടിൽചുരത്തും കളമൊഴിക-
വിതക്കേകി, കാതോർത്തു കാലം!

ചെന്തീ ചോപ്പാർന്നു മാനം, ഘന കലുഷി-
തമാം കൂരിരുൾ ചെറ്റു നീക്കി-
സ്പന്ദിയ്ക്കും നവ്യലോകപ്പൊരുളിനു ചെ-
വിയോർത്തോരു കാലം ജനിക്കേ
സ്വന്തം ചിന്താശതങ്ങൾക്കിരുചിറകു-
കളേറ്റിച്ചുവപ്പിച്ചു മൂവർ-
വീണ്ടും കാവ്യപ്രപഞ്ചം, രണമുഖരി-
ത ശംഖാരവങ്ങൾ മുഴക്കീ.

പിന്നീടെന്നോ കൊഴിഞ്ഞൂ കവിത, വിത-
യെഴാക്കൊയ്ത്തുകാലം, വിതയ്ക്കാ-
യെന്നും ഗദ്യപ്രവാഹം കവികളൊരു-
പിടിക്കാവ്യമോ കഷ്ടി , കഷ്ടം!
സന്ദേഹം വേണ്ട തെല്ലും സകലകല-
കളും സഞ്ചരിയ്ക്കും, ധരിയ്ക്കൂ,-
യെന്നും നിത്യ സ്വരൂപം തരുമൊരഴകു
മേന്മേൽ ജയിക്കും, ജയിക്കും.

     സംസ്കൃത വൃത്തം സ്രഗ്ദ്ധരയിലാണു ഞാനീ നാൾവഴി വരച്ചത്. ഒരു വരിയിൽ  21 അക്ഷരം.
ലക്ഷണം മാത്രകൾ, ഗുരുലഘുക്കൾ, ഗണങ്ങൾ, യതി എല്ലാം പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.
പക്ഷെ ഇതു സ്രഗ്ദ്ധരാബദ്ധമാക്കുമ്പോൾ എനിക്കു വൃത്തശാസ്ത്രം തുറന്നു വയ്ക്കേണ്ടി വന്നില്ല. ആ വൃത്തത്തിന്റെ താളം മനസ്സിലുൾക്കൊള്ളുകയേ വേണ്ടിവന്നുള്ളു. നിയമങ്ങൾ വരികളിൽ സ്വയമേ വന്നു കയറുകയായിരുന്നു. അപ്പോഴെങ്ങനെയാണു വൃത്തം പാരതന്ത്ര്യമാണു് എന്നു പറഞ്ഞു ഉത്തരാധുനീക കവികൾക്ക് അതുപേക്ഷിക്കേണ്ടി വരുന്നത്?പദ്യത്തെ അറിയാത്തതാണു അതിനെ തിരസ്കരിക്കുന്നവരുടെയും, തമസ്കരിക്കുന്നവരുടെയും ദൌർബല്യം. ആറ്റിൽക്കളയണെമെങ്കിലും അളന്നു കളയട്ടെ. കവികളുടെ വൃത്തനിരാസം വൃത്ത നിബദ്ധമായി കവിത എഴുതുന്നതിനുള്ള കഴിവില്ലായ്മയില്‍ നിന്നുടലെടുത്തതാകരുത്.


     കാവ്യത്തിന്റെ തേനലകളില്ലതെ, വാക്കുകൾ പടുത്തു വയ്ക്കുന്ന ശില്പങ്ങളില്ലാതെ, വൃത്ത നിബദ്ധമായി നാല്‍ക്കാലികളും ഇരുകാലികളും നിര്‍മ്മിക്കുന്നവരെ ന്യായീകരിക്കുകയല്ല ഇവിടെ ഇത്തരം രചനകൾ അനുവാചകനു പദ്യ കവിതകളോട് വിരക്തിയുണ്ടാക്കിയിട്ടുണ്ട് എന്നതിലും സംശയമില്ല. ഭാഷാ പാണ്ഡിത്യവും, വൃത്ത ശാസ്ത്ര അവഗാഹവും കവിതയെഴുത്തിനുള്ള അനിവാര്യതയല്ല. അതുമാത്രം കൈമുതലാക്കി കവിത രചിക്കാമെന്നു കരുതുന്നതും മൌഢ്യം തന്നെ. വൃത്തനിരാസത്തെ ന്യായീകരിക്കുന്നവര്‍ക്ക കൈമുതലായ പ്രധാന ആയുധവും ഇതു തന്നെ. പക്ഷെ അത്തരം രചനകളെ മാത്രമുദ്ധരിച്ച് പദ്യ കവിതക്ക് ഭൃഷ്ടു കല്‍പ്പിക്കുന്നവർ സമ്പന്നമായ മലയാള പദ്യ സാഹിത്യത്തെ വിസ്മരിക്കുകയാണ്.
     അക്ഷരമറിയാത്തവരും കെട്ടിയുണ്ടാക്കിയ ജീവസ്സുറ്റ നാടൻ പാട്ടുകളും കവിതകളും മലയാള
സാഹിത്യ ചരിത്രത്തിൽ നാഴികക്കല്ലുകളായിട്ടുണ്ട്. അവസരങ്ങൾ അനുകൂലമല്ലാതിരു ന്നതിനാൽ മാത്രം കവിയുടെ കനകസിംഹാ‍സനത്തിൽ കയറുവാൻ കഴിയാതെ പോയവരും ഒരുപാടുണ്ട്. എന്നാൽ ഭാഷാ പാണ്ഡിത്യം കവിയുടെ ജന്മ സിദ്ധിയെ അനായാസം പ്രകടിപ്പിക്കാനും കവിതയെ പരിപക്വമാക്കുവാനും ഉതകും എന്നതിലും സംശയമില്ല. വായനയിലൂടെ പരിപോഷിക്കപ്പെടുന്ന ഭാഷാ സ്വാധീനം അയത്നലളിതമായി , പ്രാസഭംഗിയോടെ, വാക്കുകളെ അടുക്കി ശില്പങ്ങൾ രൂപപ്പെടുത്തുവാൻ കവിയെ പ്രാപ്തനാക്കുന്നു. അഗാധവും വിപുലവുമായ വായനാ സമ്പത്താണു കവിതകെട്ടലിന്റെ അസംസ്കൃത വിഭവങ്ങൾ കവിയിൽ നിക്ഷേപിക്കുന്നത്.

അവസരത്തിനൊത്ത് അനർഗ്ഗളം ഒഴുകിയെത്തുന്ന വാക്കുകൾ!

     കവിത നശിപ്പിക്കുന്നതും വാക്കുകൾ തന്നെ.ഒരു കവിക്ക് അനുയോജ്യ വാക്കുകൾ പരതേണ്ടി വരില്ല. അതു സ്വയമേ വന്നുകൊള്ളും. അല്ലാതെയുള്ളവ വരികളെ വികലമാക്കുകയേ ചെയ്യൂ. കവിതക്ക് ജീവൻ നല്‍കുന്നത് വാക്കുകളാണു്. അവസരത്തിനൊത്തുപയോഗിക്കുന്ന ഒരു വാക്കില്പോലും കാവ്യ രസം തുളുമ്പുന്നതു കാണാം.
     വാക്കുകൾ ഉച്ചരിക്കുവാൻ മാത്രകൾ വേണം. ഹ്രസ്വാക്ഷരത്തിനും ദീർഘാക്ഷരത്തിനും യഥാക്രമം ഒന്ന്, രണ്ട് മാത്രകൾവേണ്ടി വരുന്നു ഉച്ചരിക്കുന്നതിനു്. ഉച്ചാരണത്തിലെ ഈ സമയ വ്യത്യാസത്തിലധിഷ്ടിതമയാണു താളങ്ങൾ രൂപമെടുക്കുന്നത്. അക്ഷരങ്ങളെ, വാക്കുകളെ കവിതയിൽ ഉദ്ദേശിക്കുന്ന താളത്തിനനുസരിച്ച് അടുക്കുമ്പോൾ വൃത്തങ്ങൾ രൂപം കൊള്ളുന്നു.
ഈ താളമാകട്ടെ കവിതയിലെ കാവ്യഭാവത്തിനനുസൃതമായി വേണം താനും .ഇങ്ങനെ കാവ്യഗുണത്തിനനുയോജ്യമായ വാക്കുകളും താളവും ഒഴുകിയെത്തുമ്പോഴാണു കവിത രൂപപ്പെടുന്നത്. പറയുവാനുദ്ദേശിക്കുന്ന കാവ്യാന്തരീക്ഷം സൃഷ്ടിക്കുവാൻ കവിക്കാകുന്നു.

കേട്ടിട്ടുണ്ടോ തുടികൊട്ടും കലർ-
ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പുങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം

ഇവിടെ കവിയുടെ വാക്കുകളിൽ ഓട്ടു ചിലമ്പിന്റെ കലമ്പൽ കേൾക്കുകയും വരികളിൽ
ഭൂതത്തെ കാണുകയും ചെയ്യുന്നുണ്ട്. പരസ്പരം ചേരുന്ന വാക്കുകളുടെ ഇഴുകിച്ചേരലും
പ്രാസഭംഗിയും വരികൾ ഒറ്റവായനയിലേ ചുണ്ടിൽപ്പതിയുന്നു.

     കവിത അനുവാചകന്റെ ചുണ്ടിലൂറുമ്പോഴേ അതിനു പൂർണ്ണത കൈവരൂ, അനശ്വരത കൈവരൂ. അക്ഷര ജ്ഞാനമില്ലാത്തവരും കവിത ചൊല്ലി നടന്നിരുന്ന ഒരു കവിതക്കാലം നമുക്കുണ്ടായിരുന്നു. ഇന്നിപ്പോൾ സമകാലീന കവിതകണ്ട് മടുത്ത് സാധാരണക്കരന്‍ കവിത കണ്ടാല്‍ പേടിച്ചോടുന്ന കാലമാണു്. ഒരു വാചകം മുറിച്ചു നാലോ അഞ്ചോ വരികളാക്കി ഒരു മാര്‍ജ്ജിനരികിൽ നിരത്തുക, അര്‍ത്ഥ ഗ്രഹണത്തിൽ ദുരൂഹത മനഃപൂർവ്വം സൃഷ്ടിച്ച് കവിതയെ ഒരു പസ്സിലാക്കി അനുവാചകന്റെ മുമ്പിലിടുക. ഇതാണു പുതുകവിതയുടെ വൃത്തം. വൃത്ത നിരാസം സ്വീകരിച്ചു ഒരേ വൃത്തത്തിൽ കിടങ്ങുന്നു കറങ്ങുകയല്ലേ ഉത്തരാധുനീക കവിത ഇങ്ങനെ?. വാസ്തവത്തിൽ ഈ ‘ഗവിദ ‘കൾ ഇനിയും മടുക്കാത്തത് അതെഴുതുന്ന കവികൾക്കു മാത്രമല്ലേ?
    
      കവിത ഒരു മലർപോലെ  മൃദുലവും സുന്ദരവുമാകണം. ഇതളുകൾക്ക് നിയതമായ ആകാരഭംഗിയും അടുക്കും കൈവരുമ്പോഴാണു പുഷ്പങ്ങൾ മനോഹരമാവുന്നത്. അതുപോലെ കെട്ടിയുണ്ടാക്കുന്ന അക്ഷരപ്പൂക്കളാൽ ഇങ്ങനെയുള്ള വരിദളങ്ങളും ഉള്ളുലൂറുന്ന കാവ്യമധുരവും രൂപപ്പെടുമ്പോഴാണു ഒരു കവിത ജനിക്കുന്നത്. ഒരു കവിയെ സംബന്ധിച്ചിടത്തോളം ഈ നിർമ്മാണ പ്രക്രിയ സുഖകരമായ ഒരു അനുഭൂതിയാണു്.

ആ സുഖപ്രസവത്തിനെ ഇങ്ങനെ ശ്ലോകത്തിൽക്കഴിക്കാം എന്നു തോന്നുന്നു.

ആദ്യം കാവ്യമുറയ്ക്കണം, കവിതയിൽ-
ക്കൈവച്ചിടും മുമ്പതിൻ
ഭാവം തീവ്രമരച്ചു ചേർത്തു കഴിയും
മട്ടിൽ സ്ഫുടം ചെയ്യണം
ഹൃദ്യം വാക്കുകൾ വന്നിടട്ടെ, തനതാം
വാക്കിന്റെ ചെപ്പും തുറ-
ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
സംഗീതം പൊഴിച്ചീടണം!