Friday, August 17, 2012

പൊട്ടുകുത്തട്ടെ കാലം

 പൊട്ടുകുത്തട്ടെ കാലം

സാരാര്‍ത്ഥത്തെപ്പലതുമതുലം കോര്‍ത്തൊരുക്കീട്ടു നേരിന്‍-
സ്ഫാരാകാശദ്യുതി പകരുവാനൊത്തപോല്‍ കെട്ടി വിട്ടാല്‍
നേരാണോര്‍ക്കില്‍ക്കവിതചിറകും വച്ചു ദൂരങ്ങള്‍  താണ്ടു-
ന്നേരം, കാലം തിരയുമവളെപ്പൊട്ടു കുത്തിച്ചമയ്ക്കാന്‍!

(മന്ദാക്രാന്ത  )

രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

പുറം കാഴ്ച്ചകള്‍

മാറൂ മാറുമറച്ചിടാത്തപടി നീ
കെട്ടുന്ന കോലങ്ങളും ,
നേരേ നഗ്നശരീര ഭംഗി, വടിവായ്
ക്കാട്ടും പുറം കാഴ്ചയും
ചേരും സാരിയണിഞ്ഞിടുന്ന തരുണീ
നിന്നില്‍പ്പിറക്കുന്നിതാ
മാറിപ്പോയൊരു കേരളത്തനിമതന്‍
നൈര്‍മല്യവും നന്മയും!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

താളം പിഴച്ചിന്നിതാ

    ഓലപ്പീപ്പിതെറുത്തെടുത്തു പലനാളൂതി,ക്കളിപ്പന്തുമായ്
    ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
    മാലാര്‍ന്നൊട്ടു  മുറിഞ്ഞിടുന്നു; ഋതുവിന്‍ താളം പിഴച്ചിന്നിതാ
    കാലംതെറ്റിയണഞ്ഞിടുന്നു മഴയും, മഞ്ഞും, കൊടുംവേനലും.

(ശാര്‍ദ്ദൂ ലവിക്രീഡിതം )

Saturday, July 21, 2012

ഏതാ നിന്‍ കുലം ?



ഏതാ നിന്‍ കുലം ?

ഏതാ നിന്‍ കുലമേതുരാജ്യമെവിടം
ജന്മസ്ഥലം ഹേ,പറ-
ഞ്ഞീടാന്‍ കര്‍ണ്ണ! അറിഞ്ഞിടട്ടെ നിയതം
ചൊല്ലേണമീ വേദിയില്‍.
സൂതന്‍ നിന്‍ പ്രിയതാതനോ? എവിടെനിന്‍
ചമ്മട്ടിയിമ്മട്ടിലി-
ശ്രീതാവും സഭയില്‍ക്കടന്നു വെറുതേ
നേരം കളഞ്ഞെന്തിനായ്?

ശ്രീകൃഷ്ണ കര്‍ണ്ണാമൃതം*

അയ്യയ്യോ ശനി, നാളെ ഞായറിനിയെന്‍
വയ്യായ്കനീങ്ങീടുമോ
പയ്യെപ്പയ്യെ നടന്നു വല്ലവിധവും
ചെല്ലേണമെന്താകിലും
വയ്യാ എന്നു പറഞ്ഞിടായ്ക മനമേ,
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം
തയ്യാറാക്കിയൊരാളിതാ വടിയുമായ്
നില്‍ക്കുന്നു ഞാന്‍ പോയിടും!

(*പ്രൊഫസര്‍  ശ്രീലകം സാറിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം (തര്‍ജ്ജമ) 

പുസ്തകപ്രകാശനം ഈ മാസം എട്ടിനു കോട്ടയത്ത് വച്ചു നടന്നു.
 പനിയായിരുന്നെങ്കിലും ഞാനും ചെന്നിരുന്നു. അതിനു തലേദിവസം
 എഴുതിയ ശ്ലോകമാണിത്)

കെല്പുതാ തമ്പുരാനേ!

*കപ്ലിങ്ങാടന്‍ ഋഷീന്ദ്രന്‍,രവി.ഞൊടിയിടയില്‍
ശ്ലോകമോതുന്ന കുട്ടന്‍
 നല്പീലിക്കണ്ണു,കണ്ണില്‍ക്കരളിലണിയുമ-
ശ്രീലകം, ശ്രീജ,ദേവന്‍
മുപ്പാരില്‍ മുമ്പിലെത്തും കവനകലയിലെ-
ക്കാതലാം ജാതവേദര്‍-
ക്കൊപ്പം ശില്പങ്ങള്‍ തീര്‍ക്കാന്‍ കഴിയുവതു സുഖം
 കെല്പുതാ തമ്പുരാനേ!

*എല്ലാം ശ്ലോകക്കാരാ.അരിയന്നൂര്‍ അക്ഷരശ്ലോകം സൈറ്റില്‍

 സ്വന്തംശ്ലോകങ്ങള്‍ തല്‍സമയം ചമയ്ക്കുന്ന ഒരു അക്ഷരശ്ലോക 
സദസ്സു നടക്കുന്നുണ്ട്. അതിലെ എഴുത്തുകാര്‍...!
 
രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!


അനര്‍ത്ഥങ്ങള്‍

വൃത്തക്കേടിലിതൊലൊട്ടുമില്ല, കഠിനം
വക്കേറെ, വാക്കിന്നരം
തീര്‍ത്തും കുത്തിമുറിച്ചിടുന്ന കവിതാ
 പാദങ്ങള്‍ കൃത്യം സഖേ!
പേര്‍ത്തൊന്നാരുമറിഞ്ഞുനോക്കുവതിനോ
 തോന്നില്ലയെന്നാകിലും
വൃത്തം കുത്തിനിറച്ചിതായിതുവിധം
തീര്‍ക്കുന്നനര്‍ത്ഥങ്ങള്‍ ഞാന്‍ !!

Sunday, July 1, 2012

കാത്തിരിന്നോളു കാറ്റേ!



കാത്തിരിന്നോളു കാറ്റേ!
നാരായത്തിന്റെയറ്റത്തഴകിലൊരു പഴ-
ന്തൂവല്‍ ഞാന്‍ കെട്ടി ഞാത്തീ-
ട്ടോരാന്നോരോന്നു കോറി,പ്പൊടിയുമൊരു
നറും നീറ്റലിന്‍ നൂലു പട്ടം
പാരാളും പോര്‍ നിലത്തിന്‍ പെരുമനിറയുമീ-
ജാലകക്കോണിലൂടെ
സ്ഫാരാകാശപ്പരപ്പിന്‍ നെറുകയിലെറിയും,
 കാത്തിരിന്നോളു കാറ്റേ!

 
വരം താ! 


ശബ്ദാലങ്കാരഡംഭില്‍ക്കയറിയൊരുവിധം
 കാലുകെട്ടിക്കുലുക്കി-
ഝങ്കാരം തീര്‍ത്തു നില്‍ക്കും കവിതയിലിവനി-
ല്ലല്പവും സക്തിയെന്നാല്‍,
ശങ്കാഹീനം ശരിക്കും വരികളില്‍നിറയും
 പൊന്‍ വെളിച്ചം വിതയ്ക്കും
ശബ്ദാര്‍ത്ഥാഡംബരത്തിന്‍ വിരുതിനെ വിരലാല്‍-
ത്തൊട്ടുണര്‍ത്താന്‍ വരം താ! 

 
സര്‍ഗ്ഗ സല്ലാപ ലോകം!


ഈണം കെട്ടിക്കൊടുത്തും, സതതമിഴകളില്‍-
ക്കാവ്യഭാവം നിറച്ചും,
കാണുന്നോരുറ്റുനോക്കും പടി പദവടിവില്‍-
ക്കാലു നാലും ചമച്ചും,
ചാലേ ചൊല്ലിപ്പതിച്ചും, പലവുരു പതിരിന്‍
പൊട്ടു പാറ്റിത്തെളിച്ചും,
ചേലില്‍ശ്ലോകം ചമച്ചാല്‍ ശിവശിവ! യിവിടം
സര്‍ഗ്ഗ സല്ലാപ ലോകം!

 

കരവിരുത് 




മേലേ മേഘപ്പരപ്പില്‍പ്പെരിയകുടവുമായ്
വന്നു നില്‍ക്കുന്ന വര്‍ഷ-
ക്കോളിന്‍ കേളീതരംഗം ഝടിതി ശരമുതിര്‍-
ക്കുന്ന മട്ടില്‍ത്തൊടുക്കേ,
നീളേ, നാളേറെയായിപ്പുതുമഴ നനയാന്‍
കാത്തിരിക്കുന്ന വിത്തില്‍
പ്രാണന്‍ പൊട്ടിക്കിളിര്‍ക്കും കല,കരവിരുതി-
ന്നാരു ഹാ! തീര്‍ത്തു നല്‍കീ?



Thursday, June 28, 2012

അഴകിയ കവിതാ നൂലുകള്‍

അഴകിയ കവിതാ നൂലുകള്‍

ഒത്തില്ലിന്നൊട്ടുനാളായഴകിയ കവിതാ-
നൂലുമായ് ശീലൊരുക്കാന്‍,
ആര്‍ക്കും പാര്‍ത്താല്‍ രസിക്കും ചടുലപദ വിശേ-
ഷങ്ങളാല്‍ ലാസ്യമാടാന്‍
ആലസ്യം വിട്ടുണര്‍ന്നെന്‍ മുരളിയിലൊഴുകും
നാദകല്ലോലമായ് നീ
താളത്തില്‍ തെല്ലുനേരം തഴുകിയൊഴുകിയെന്‍
 ചുണ്ടിലും തേന്‍ പുരട്ടൂ.

(സ്രദ്ധര)

ഹംസമേ!

ബത! സതി ദമയന്തീയന്തികേ ഹംസമേയെന്‍ -
ഹിതമിതുസദയം ഹേ, ചെന്നു ചൊല്ലെണമിപ്പോള്‍
മതി മതിയതുമാത്രം; പേര്‍ത്തുമെന്‍ മിത്രമേ നീ
ഹൃദിയിതി  കരുതീടില്‍ക്കാമ്യയാമെന്നില്‍ ബാല!

(മാലിനി)

മുറി നിറ

ഹതകണ്ടക സുഖദം ശരി,ഇ വനില്ലതു പറയാം
ഹിതമുള്ളവര്‍ വിരളം പഴി, വഴിനീളെ,യിതനിശം
സതതം ചില,യഹിതങ്ങളെ,യറിയാതുട,നെറിയും
പഥികന്നിവനൊടുവില്‍മതിനിറയും മുറി നിറയും

(ശങ്കര ചരിതം)

പാവക്കൂത്ത്

സായം കാലം കവിളിലണിയാന്‍ കുങ്കുമച്ചെപ്പുമായ-
ച്ചായക്കൂട്ടും കളഭ  നിറവും വാരിവാരിപ്പുതച്ചും
ഭാവം മാറും പകലിനണയാന്‍ ചക്രവാളം നിറയ്ക്കും
പാവക്കൂത്തിന്‍ ചരടുവലിയെക്കണ്ടിരിക്കുന്നു ഞാനും

(മന്ദാക്രാന്ത)

ഭൂഗോളമേ!

ചന്ദ്രാദിത്യപ്രഭയിലൊഴുകും തോണിയോ? നീലമേഘ-
പ്പന്തോ, പന്തിന്‍ ചടുലചലനപ്പമ്പരം ചുറ്റിടുന്നോ?
സ്പന്ദിച്ചീടും കനകഖചിതം കമ്രമേഘപ്പടര്‍പ്പിന്‍ -
ചിന്തില്‍ച്ചുറ്റും ചെറിയകണമോ? ചൊല്ലു ഭൂഗോളമേ നീ.

(മന്ദാക്രാന്ത)

സുന്ദരീ

ഈറന്‍ മാറിമുഖം തെളിഞ്ഞ പുലരി -
പ്പൂഞ്ചായമോ, മുഗ് ദമാ-
യോരോ നാമ്പിലുമുല്ലസിച്ചു മഴവില്‍
തീര്‍ക്കും മഴത്തുള്ളിയോ?
ചാരത്തെന്നെ വിളിച്ചുണര്‍ത്തി, നിറയും
പൂന്തിങ്കള്‍ പോല്‍ പുഞ്ചിരി-
ച്ചാരോ നില്പിതു! സുന്ദരീ, നെറുകയില്‍
സിന്ദൂരവും പൂശി നീ !

(ശാര്‍ദ്ദൂല വിക്രീഡിതം)

Wednesday, May 9, 2012

മരുത്വാ മല

മരുത്വാ മല

ചിന്തിച്ചാലന്തമില്ലിദ്ധരയിലെവിടെയെന്‍
 കര്‍മ്മരംഗം  ശരിക്കെ-
ന്നെന്തോ  ചിന്തിച്ചുഴന്നും, പരനെയറിയുവാന്‍
ശാന്തിതേടിത്തിരഞ്ഞൂം,
സ്വന്തം ബന്ധങ്ങള്‍ പൊട്ടിച്ചുയരെ,മലയിലെ-
ധ്യാന സിദ്ധിക്കിരിക്കേ,
എന്തിന്നേതിന്നു ഞാനെന്നുഴറിയ ജലധി-
ക്കപ്പുറം  കണ്ടിതാവൂ!

ഏറും നോവിന്‍ തരംഗത്തിരക,ളലക-
ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം സുഖകരസമ-

ശീതോഷ്ണ ഗേഹം തകര്‍ക്കേ,
പാരം തീഷ്ണപ്രകാശക്കണികകളലി-
വോലാതെ കുത്തിത്തുളച്ചെന്‍
നേരേ തീര്‍ത്തുപ്രകാശം, പവന കിര-
ണമേറ്റുജ്വലിക്കുന്നിരുട്ടും.

പിന്നെപ്പുല്‍ച്ചാടി, പൂക്കള്‍ , പ്പുനരവിരതമാം
 ശബ്ദകോലാഹലങ്ങള്‍ -
ക്കെന്നും താങ്ങായ്ത്തെളിഞ്ഞൂ ക്ഷിതിയിലെവിടെയും
തീര്‍ത്ത ജീവല്‍ പ്രകാശം
ജന്മം സൌഭാഗ്യമാക്കും , മനുജനുയിരെഴും
 ജീവ രേതസ്സിതെന്നും
കണ്ണില്‍തീര്ക്കുന്ന പുണ്യം , പകരമതിനു ഞാ-
നെന്തു നല്‍കേണ്ടു തായേ?

ഈ ലോകത്തില്‍ച്ചരിക്കും ചെറിയ പുഴുമുതല്‍
ഹിംസ്ര ജന്തുക്കള്‍ പോലും
താലോലിക്കുന്നു പണ്ടേ, ശിശുവിനെ മധുര-
 സ്നേഹമാം ബന്ധനത്താല്‍
ആലോചിച്ചാല്‍ വിചിത്രം! വിദയമിരകളില്‍
ദംഷ്ട്രയാഴ്ത്തുന്ന വ്യാഘ്രം
ചാലേ തീര്‍ക്കുന്ന ദൗത്യം, പറയുകിലതുമി-
സ്നേഹമല്ലാതെയെന്ത്?

വൈരുദ്ധ്യങ്ങള്‍ വിദഗ്ദ്ധമായ്പ്പലവിധം
ചേര്‍ക്കുന്നു തന്‍ മൂശയില്‍-
പ്പാരം ശ്രദ്ധയണച്ചു ശില്പി നിഭൃതം
 തീര്‍ക്കും സ്വയം  വാര്‍പ്പുകള്‍
സരഥ്യം ശരിയാം വിധത്തിലരുളാ-
നോരാവിരല്‍ത്തുമ്പിലും
ചേരും വണ്ണമിണച്ചുകെട്ടി ചരടില്‍
ക്കോര്‍ക്കുന്നിതാരൂഢമായ് .

ഞാനുണ്ടാച്ചരടൊന്നിലായ് നിയതമെന്‍
 മുന്നില്‍ വഴിത്താരപോ-
ലരോ തൊട്ടു തെളിച്ചിടും പുതിയതാം
 വെട്ടം പരക്കുന്നിതാ!
നൂനം കാണുക, കണ്ണുകള്‍ സ്വയമറി-
ഞ്ഞെത്തും പുറം കാഴ്ച്ചയുള്‍-
ത്താരില്‍ത്തുന്നിയ മട്ടിലീ ഭുവിയിലെന്‍
കര്‍മ്മപ്പരപ്പാക്കിടാം.

ചേണാര്‍ന്നോരിലയീരിലച്ചെടികളായ്,
താരായ്, മരംചാടിയായ്
മാനായ് വര്‍ണ്ണമയൂരമായ്, ചിറകടി-
ച്ചെത്തും കിളിക്കൊഞ്ചലായ്
കാണാന്‍ കണ്ണുകളെത്തിടാത്തൊരണുവാ-
യുത്തുഗ ശൃംഗങ്ങളായ്
കാണുന്നൊക്കെയുമൊന്നുതന്നെ-
യതിലെന്‍ സ്വത്വം ലയിക്കിന്നിതാ!

മേലേ മേഘമൊരുങ്ങിടുന്നു പുലരി-
പ്പൂഞ്ചായവും പൂശി, വെണ്‍-
മേലാപ്പിട്ടു നിരന്നിടുന്നു മലകള്‍,
താഴേ നിഴല്പാടുകള്‍
നീളേ ശാദ്വലഭൂമിയില്പ്പുഴകളില്‍-
ത്തീരങ്ങളില്‍ക്കേട്ടിടും
കാലത്തിന്റെ കുളമ്പടിക്കിടയിലെന്‍
കാല്പ്പാടുകള്‍ തീര്‍ത്തിടാം.

Sunday, January 22, 2012

ഒറ്റശ്ലോകം

ഒറ്റശ്ലോകം

ഒറ്റശ്ലോകമിതെന്തു ഭംഗിയതുലം വെട്ടി-
ത്തുളങ്ങുന്ന വെണ്‍-
മുത്തിന്നൊത്തു വിളങ്ങിടുന്നു, കഴുകി-
ക്കണ്ണിര്‍ തളിച്ചീടവേ.
മുറ്റും കൌതുകമോടെ നോക്കി വെറുതേ
തേച്ചു തുടച്ചും മനം-
കൊട്ടും താളരസം പകര്‍ന്നു ചരടില്‍-
ക്കോര്‍ത്തൊന്നുരുക്കട്ടെ ഞാന്‍!


പൂക്കണി

വട്ടപ്പൊട്ടിടതൂര്‍ന്നിഴഞ്ഞ ചികുരം,
ചാന്തിട്ട ഫാലസ്ഥലം
ചുറ്റും കാന്തി പരത്തിടുന്ന മിഴിയില്‍-
ച്ചേരുന്ന സാരള്യവും
സത്യം നിന്‍ മുഖകാന്തിയോ? തെളിയുമീ-
രാവിന്‍ നിലാവോ സഖീ
ഹൃദ്യം പൂക്കണി വച്ചിടുന്നു പുലരിപ്പൊന്‍
തിങ്കള്‍ പോല്‍ സുന്ദരം!

വന്മതില്‍

മൗനത്താലൊരു കോട്ടകെട്ടി പുറമേ
വീണ്ടും കിടങ്ങാഴ്ത്തിയും
എന്നില്‍ത്തന്നെയൊളിച്ചൊഴിച്ചു പലതും
കാണാതൊഴിഞ്ഞിന്നു ഞാന്‍
തെന്നിതെറ്റിയ സൗഹൃദങ്ങളഴിയും
നേരത്തു ഹാ ! മൂഢനായ്
നിന്നൂ, വന്‍ മതിലെന്തിനെന്ന,തറിയാ-
തിന്നും മനം മൂകമായ് !

കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

ഹാഹാ! നിര്‍മ്മല നീല നീരദമിതാ
താഴേക്കിറങ്ങുന്നതും
ഹാഹാ! നിര്‍ഝരി പൂത്തുലഞ്ഞു
മൃദുസംഗീതം പൊഴിക്കുന്നതും
ഹാഹാ! നര്‍ത്തനലാസ്യമോടെ
മയിലിന്‍ പറ്റം തിമിര്‍ക്കുന്നതും
ഹാഹാ! നിന്‍ നിഴലാട്ടമോ? പറയുകെന്‍
കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

വരദാനം

കാലം മായ്ച്ചു മറച്ചിടാത്ത കവിതാ
നൈവേദ്യമായ് കൈരളി-
ക്കോലും കാവ്യരസാനുഭൂതി പകരും
ശ്ലോകങ്ങളാം മുത്തുകള്‍,
ചേലോലും പദതാരുകള്‍, സദയമെന്‍
നാവില്‍ , വിരല്‍ത്തുമ്പിലായ്
ചാലിച്ചിത്തിരി തേന്‍പുരട്ടി വരദാനം
തന്നിതാരോയൊരാള്‍.
ങ്ക!
പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.

ശാര്‍ദ്ദൂലവിക്രീഡിതം.(ഇതു പ്രൊഫ ശ്രീലകം എഴുതിയ ശ്ലോകം.
അതിനെന്റെ വക അടിക്കുറിപ്പു ശ്ലോകം താഴെ)

അമ്പമ്പോയിതിലി‘ങ്ക‘കൊണ്ടു നിറയെ,ക്കമ്പം പെരുത്തി‘ങ്ക‘ ഞാന്‍
വങ്കന്‍ വീണ്ടുമെടുത്തു വച്ചു തുടരെത്തട്ടാന്‍ ശ്രമിച്ചെങ്കിലും
അങ്കം ചെയ്യുക സാദ്ധ്യമല്ല, വരുമാതങ്കം, ശരിത്തങ്കമാര്‍-
ന്നങ്കത്തട്ടിലമര്‍ന്നിടുന്ന കവിതാമങ്കേ, പൊറുത്തീടണേ!




ബാല്യപര്‍വ്വം
തെല്ലില്ല തേനല,യലഞ്ഞുകുഴഞ്ഞു മണ്ണില്‍
നില്ലാതെ വീണു മുരടിച്ചു നശിച്ച പൂവേ
വല്ലാത്ത വീഴ്ച്ച,യിടനാഴികളെത്ര വന്യം
തല്ലിക്കൊഴിച്ചു നിജ ജീവിത ബാല്യപര്‍വ്വം

കത്തി
പദ പദന വിദഗ്ദ്ധര്‍ പദ്യമാര്‍ഗ്ഗേണ ചൊല്ലും,
ബുധജന പരിവേഷം കാട്ടിടാന്‍, കത്തിവയ്ക്കാന്‍!
കവിതയിവളെ മോഹിച്ചൊട്ടുപേര്‍ കാത്തു നില്‍പ്പൂ
ഇവനുമതിലൊരാളായ് ത്തീരൊലായെന്റെയീശാ!


ശ്രീലകം
വീണക്കൊക്കും രവത്താല്‍ ശ്രുതിമധുര-
തരം ശ്ലോകമാല്യങ്ങളാലേ
ചേണാര്‍ന്നെന്നും പുലര്‍ച്ചെ,ക്കവനമധു-
വുമായെത്തിടും ശ്രീ നിറഞ്ഞോന്‍
ഈണം ചേര്‍ത്തു രചിച്ചിടും കരവിരുതു-
ചിതം വൃത്തശില്‍പ്പങ്ങളാലേ
കാണിക്കുന്നിന്ദ്രജാലം കളരിയി-
തുവിധം രമ്യ,മാരാമമായേന്‍!

സ്നേഹനം
ആളുന്നേലെണ്ണവേണം പുനരതിലൊഴിയാ-
തിറ്റിടാന്‍ വേറെ വേണം
താലത്തില്‍തുള്ളിയാടും ചെറുതിരിചൊരിയും
നാളമാണാളിടൊല്ല!
പാഴില്‍പ്പോകാത്ത വാക്കിന്‍ പൊരുളുകള്‍ നിറയെ-
ക്കൂട്ടി ഞാന്‍ വച്ചിടട്ടെ
കാലം കാണിച്ച വെട്ടം, കഴിയുകിലതിലെന്‍
സ്നേഹനം തീര്‍ത്തിടട്ടെ.

കിളീ!
വന്നോട്ടേ വരനാരിമാര്‍ , വരകര-
സ്പര്‍ശത്തിനാല്‍ സര്‍വ്വവും
പൊന്നാക്കും, ഝിലഝില്‍ഝിലങ്ങളുതിരും;
കാഴ്ച്ചക്കൊരുങ്ങീടണം.
വര്‍ണ്ണം തീര്‍ത്തു നിറം വിടര്‍ത്തി വിരിയൂ,
പാഴ് മേഘവൃന്ദങ്ങളില്‍
കന്നിക്കാര്‍മുകില്‍ കാണ്‍കവേ ചിറകു നീ
തട്ടിക്കുടഞ്ഞേ കിളീ!

അല്‍ഭുത രംഗ വേദി

മാരിക്കാര്‍മുകില്‍ പോകിലിന്ദു തെളിയും,
പൂവ്വാധികം ഭംഗിയില്‍-
ത്താരാജാലമിറങ്ങി വന്നിതൊളിക-
ണ്ണാലെന്നെ വീക്ഷിച്ചിടും
ആരാണല്‍ഭുത രംഗ വേദിയിതുപോല്‍
പാരം നിറക്കൂട്ടുമായ്
നേരേതീര്‍ത്തനുരാഗബദ്ധ സുഖദം
കോരിച്ചൊരിഞ്ഞിങ്ങനെ!

Friday, August 19, 2011

പത്രാധിപര്‍ക്കൊരു കത്ത്


പ്രിയ പത്രാധിപര്‍,

കണ്ടേന്‍ താങ്കളയച്ചു തന്ന കവിതാ സംശോധന സത്തയുള്‍-
ക്കൊണ്ടെന്‍ കണ്ണു നിറഞ്ഞുപോയി! കവിതാ മാര്‍ഗ്ഗം തുലോം ദുഷ്ക്കരം.
ചിന്തേരിട്ടു ചിതപ്പെടുത്തി, കഴിയും മട്ടില്‍ പ്പണിഞ്ഞീടിലും
കുണ്ടാമണ്ടികള്‍ തീര്‍ന്നിടില്ല, കവനം നിര്‍ത്താനുമാവില്ലിനി.

നന്നായ് മുങ്ങിയെടുത്തുവച്ച പതിരിന്‍ കെട്ടൊക്കെ സൌഭാഗ്യമായ്,
നന്നായ് വന്നിതു ഭാവിയില്‍പ്പലതുമെന്‍ ഭാഷയ്ക്കു കൂട്ടായിടും.
മങ്ങിക്ലാവുപിടിച്ചിടാത്ത കവിതാ പാദങ്ങള്‍ തീര്‍ത്തീടുവാ-
നങ്ങിന്നെന്നെയനുഗ്രഹിച്ചു, പകരം ഞാനെന്തു നല്‍കീടുവന്‍!

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയില്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയാല്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

അയ്യോ താങ്കള്‍ പറഞ്ഞ പോലെയതുലം ശ്ലോകങ്ങളുള്‍ക്കൊള്ളു,മാ
വന്‍ പേരാളുമതുല്യ മാസികയിലെന്‍ ശോകങ്ങള്‍ ചേര്‍ത്തീടൊലാ.
ഇല്ലില്ലിറ്റുമൊരാശ, കാവ്യമധുരത്തേനും കൊതിച്ചാരുമേ
ചെല്ലില്ലാച്ചെടി ഫുല്ലമാകുവതിനോ തെല്ലും തരം വന്നിടാ!