Sunday, July 4, 2010

വ്രീളാലോലവിലോചനേ വിധുമുഖീ ,
വെണ്മുത്തു രത്നാംബര-
ച്ചേലോ, ചേലിലണിഞ്ഞു നിന്‍ ചൊടിയിലായ്
തഞ്ചുന്നൊളിത്തെല്ലിലോ
ആളും കാന്തി? കടഞ്ഞെടുത്ത കവിതേ,
കാംക്ഷിപ്പു നിന്‍ ലാളനാ-
മേളം ചുണ്ടിലുണര്‍ത്തിടുന്ന സുഖദ-
ത്തേനുണ്ടു വണ്ടായിടാന്‍ !!

****

ചെഞ്ചുണ്ടില്‍ച്ചെറു മന്ദഹാസ സുഖദം,
സമ്മോഹനം മാറിടം
പൂഞ്ചായല്‍, ദ്യുതിയഞ്ചിടുന്ന മകുടം
മാണിയ്ക്ക രത്നാഞ്ചിതം
നെഞ്ചില്‍ക്കൊഞ്ചിയ രാധയും മുരളിയില്‍
രാഗാദ്രഭാവങ്ങളും
തഞ്ചും നന്ദകുമാര നിന്‍ നിഴലിലും
സൌന്ദര്യ,മെന്തത്ഭുതം !

***

ക്ഷിപ്രം വന്നു തടുത്തു, വില്ലിതൊടിയും
മട്ടില്‍ വലിച്ചേറ്റിയ-
ഞ്ചസ്ത്രം തീര്‍ത്തു തൊടുത്തു കര്‍ണ്ണനുടനേ
തെറ്റാതെ ലക്ഷ്യത്തിലായ്
ചിത്രം! കൊണ്ടതുടഞ്ഞു വീണിതവിടെ,-
ക്കത്തുന്ന ധാര്‍ഷ്ട്യത്തിനാല്‍
ചിത്തം ചീര്‍ത്തു പഴുത്തളിഞ്ഞു കപടം
ക്ഷാത്രം മരിയ്ക്കുന്നുവോ?

മിഥ്യ

***

സന്ധ്യക്കു പശ്ചിമ പയോധിയെരിച്ചടക്കും
ചെന്തീച്ചുവപ്പുമൊരു മിഥ്യസമം സ്മരിച്ചാല്‍
ചന്തത്തിനില്ല കുറവെങ്കിലുമെന്റെയീശാ-
യിന്ദുപ്രസാദവുമിദം പരകായ വേഷം !

സ്വാന്തം കറുത്തു കരിവീണ പയോധരങ്ങള്‍
ചിന്തുന്ന കാന്തിയതുലം, ചില നേരമെന്നാല്‍
ഏന്തുന്നു മിന്നലിടിവാളിതു മൂര്‍ച്ചയേറും
കുന്തം കണക്കു ധര കുത്തി മുറിച്ചിടുന്നൂ

കത്തിക്കരിഞ്ഞു മൃതരായയുഡുക്കളെന്നോ
സ്വത്വം വെടിഞ്ഞരിയ വെട്ടമണഞ്ഞു മാഞ്ഞു
സത്യത്തിലിന്നുമതിനുള്ളൊരു കാന്തി പൂരം
മിഥ്യാഭ്രമം! ഭ്രമമകറ്റണമെന്തു മാര്‍ഗ്ഗം ?

വിളക്കു കയ്യിലുണ്ടു...

തുടയ്ക്ക, കണ്ണു നീരണിഞ്ഞ നിന്‍ മുഖം പ്രിയേ, നമു-
ക്കിടയ്ക്കു നിര്‍ന്നിമേഷമായി വിണ്ണില്‍ നോക്കി നിന്നിടാം
തിടുക്കമെന്തിനീ ജഗത് വെളിച്ചമെത്ര നിസ്തുലം
കടുത്തിരുട്ടുമാട്ടി ദൂരെ നിക്കിടും യഥോചിതം.

തിരിച്ചെടുപ്പതിന്നു വയ്യ ജീവിതം വിലക്ഷണം
വലിച്ചെറിഞ്ഞു പിന്നിലായ് മറഞ്ഞു പോകിലോ സഖേ
വിലക്കു തീര്‍ത്തകറ്റി നിന്നെ മാറ്റിനിര്‍ത്തിയെങ്കിലും
വരിയ്ക്ക, കര്‍മ്മബന്ധമറ്റു പോയിടാതെ ജീവിതം

വിളക്കു നിന്റെ കയ്യിലുണ്ടണച്ചിടാതെ കൈ മറ-
ച്ചിളച്ചു വന്ന കറ്റിനെത്തടുത്തു നില്ല്കണം ചിരം
ചിതപ്പെടുന്നതൊക്കെയും ചിലര്‍ക്കു കാലമെന്തിനോ
യൊതുക്കിവച്ചകറ്റിടുന്നൊടുക്ക,മാര്‍ക്കു കണ്ടിടാം?

നമുക്കു നിര്‍വ്വചിച്ചിടാനനന്തമാണു കാ‍ഴ്ചകള്‍
കരത്തിനുള്ളിലുള്ളതും ശരിയ്ക്കു നമ്മള്‍ കണ്ടുവോ?
വിളക്കുകള്‍ കൊളുത്തിയുള്ളറക്കകത്തിരുട്ടിനെ-
ത്തെളി,ച്ചണച്ചു കണ്ണുകള്‍ തുറക്ക സന്തതം പ്രിയേ!

ശ്ലോകം

ശ്ലോകം, തീര്‍ച്ച രചിയ്ക്കുവാന്‍ വിഷമ-
മില്ലാകാര ഭംഗിയ്ക്കെഴും
പാകം നോക്കിയടുക്കണം പദദളം,
പൂന്തേന്‍ നിറച്ചേക്കണം
ആകും മട്ടതു ചൊല്ലണം, തടയുകില്‍
തീര്‍ത്തും മിനുക്കീടണം
പാകത്തെറ്റുകള്‍ തീര്‍ത്തിടാനറിയുവോര്‍
ചുറ്റും നിറച്ചുണ്ടെടോ!

*****

നാടോടുമ്പോല്‍ നടക്കാനൊരുപിടി കവിതാ-
കാമുക ക്കൂട്ടമെങ്ങും
പാവം പദ്യം പിടഞ്ഞൂ, കമനിയിവളിതാ
കണ്ണുനീര്‍ വാര്‍ത്തിടുന്നൂ
പാടിച്ചുണ്ടില്‍പ്പകര്‍ത്താന്‍ പഴയവരികളേ-
യോമനിച്ചോര്‍ത്തു വയ്ക്കാന്‍
ഞാനോ മെല്ലെത്തുനിഞ്ഞൂ, പറയുകയവളെ-
ക്കൈവിടാനെന്തു കാര്യം ?

****

പാടിക്കേട്ടു സുഖം തരുന്നു! പകരം
പാടാനൊരുക്കം, പലേ
പാടിക്കേട്ടു പദം പതിഞ്ഞ കവിതാ-
ശീലിന്റെ ചേലില്‍ സദാ
പാടിക്കേട്ടൊരു പദ്യകാവ്യ കലതന്‍
മുറ്റത്തു കാല്‍ വച്ചു നാം
പാടും പാട്ടുകളില്‍സ്സഖേ,കവിതയും
തെല്ലൊന്നുണര്‍ന്നൂ ദൃഢം !

Sunday, June 20, 2010

ഞാന്‍ കവി...!

...................

സാരള്യത്തൊടു നാലുവാക്കിതെഴുതാ-
നാവാത്ത ഞാനെന്തിനോ
വായില്‍ത്തോന്നിയ ചപ്പു ചിപ്പു ചവറും
കുത്തിക്കുറിച്ചിങ്ങനെ
മേവുന്നേരമതിന്റെ മുമ്പു പിന്‍പു തിരിയാ-
താവും ചിലര്‍ സങ്കടം
വാരിക്കോരിയൊഴിച്ചിതെന്റെ തലയില്‍
ഹാ ഹാ! കവിത്വം ഹരേ!

തേരെപ്പാരെ നടന്നിടാനുമിനിമേലാ-
വില്ലെനിക്കും സ്ഥിരം
പാരം താടി വളര്‍ത്തണം, ചറപിറാ
മദ്യം കുടിച്ചാര്‍ക്കണം .
കോറിക്കീറിയ പാഴുവാക്കു പലതും
ചിക്കിപ്പരത്തിപ്പലേ
ചേരാച്ചാര്‍ത്തു കുറുപ്പടിയ്ക്കു സമമായ്
ചുമ്മാ നിരത്തീടണം

ചങ്കില്‍ക്കുത്തി, കിനിഞ്ഞു രക്ത,-
മതുലം, കേരിക്കുടിച്ചൂ സഖേ-
യെന്നീമട്ടു പരസ്പരം കവിയശഃ-
പ്രാപ്തിക്കു പ്രാര്‍ത്ഥിയ്ക്കണം
പണ്ടേ ദുര്‍ബ്ബലയാണു കൂടെ കവിതാ-
ഗര്‍ഭം ചുമന്നീടുവാ-
നുണ്ടേ പാടു സഹിച്ചിടുന്നതിന്നു മടിയാ-
ണയ്യോ വലച്ചീടൊലാ !

Thursday, April 29, 2010

ഒരു പുഷ്പിതാഗ്രക്കവിത

ശശികലയുമണഞ്ഞു മുഗ്ദ്ധരാഗ-
ച്ഛവി പകരും മുഖമൊട്ടു മാച്ചു മന്ദം
പകല്‍ മറവതു നോക്കി നിന്നു രാവില്‍
പുളകമുണര്‍ത്തിയുയര്‍ന്നു പൊങ്ങുവനായ്


പുതിയ പുതിയ മേഘവൃന്ദമെങ്ങും
ദ്യുതിപകരും പകലോനെ നോക്കി നില്‍ക്കേ
ദിനകരനുമുദിച്ചു പൊങ്ങി മെല്ലെ-
ക്കനിവൊഴുകും കരദീപ്തിയാല്‍ത്തലോടി

കരിമുകിലിനുമംഗ ഭംഗി നല്‍കും
പരിവൃത ശോഭയിലാ ദിവാകരന്‍ പോല്‍
നിറയുമിവിടെ ഹാ! മയൂഖ ജാല-
ക്കരവിരുതാല്‍ ഭുവി ധന്യ ധന്യമാക്കും

തരു നിര , ചില താളമേളമോടാര്‍-
ത്തൊഴുകിടു,മാറുമുണര്‍ന്നു നിദ്ര നീങ്ങി
രഥമതിലുടയോനൊരുങ്ങി രഥ്യ-
ക്കതു പകരും പല ജീവതാളമെങ്ങും !


അകലെയകലെയാര്‍ത്തലച്ചു മേഘ-
പ്പുഴയഴകായ് മല മുക്കി നീങ്ങിടുന്നു
കൊടുമുടിയിടയില്‍ ചിരിച്ചു പൊങ്ങി
കുതുകമോടിക്കളി കണ്ടു നിന്നിടുന്നു

പല പല നിറമായ്‌ വിടര്‍ന്ന ഫുല്ല-
സ്മിതവുമുണര്ന്നിതു വന്യഭംഗിയോടെ
കുനുകുനെ ചിറകിട്ടടിച്ചു കുഞ്ഞി -
ക്കിളികളിതാ ,മൃതുഗാനമൂതിടുന്നു

ഝിലഝിലമുതിരും ചിലങ്കനാദ-
പ്രചുരിമായാം നറു ചോല ചേലയാക്കി
ഗിരിനിര നിതരാം നിവര്‍ന്നു നില്‍പ്പൂ
ഇതുവിധമാമഴകാരു തീര്‍ത്തു വച്ചൂ !!

Monday, April 19, 2010

മത്തേഭ കവിതകള്‍

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍
-മത്തേഭം - zreeja

നീ കൊയ്തെടുത്ത തിനയാകെ നിറഞ്ഞു നിറയായെന്റെ കണ്ണു നിറയേ
തൂകുന്നതെന്തു? കതിര്‍ കാണാതടങ്ങിയമനം ഹാ!യുണര്‍ന്നു കിളിയേ !
ആകാം പകുത്തു പതിരാകെ പറത്തിയിതു ഞാനും കുറച്ചു കൊതിയാര്‍-
ന്നാഹ്ലാദമോടെ മമ കൊക്കാല്‍ കൊറിയ്ക്കുവതിനായ് വന്നു, നന്ദി കിളിയേ!

(മത്തേഭം ) - shaji

കാറ്റില്‍ പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

--മത്തേഭം - zreeja

തൂവല്‍ കുടഞ്ഞു ചിറകാകെ വിടര്‍ത്തി കിളി പോകാനൊരുങ്ങിടുകയോ?
വേവുന്ന വേനലിനു പാരം കുളിര്‍മ്മ പകരം നീ പടുത്തു കിളിയേ.
പോവുന്നതെന്തിനിവിടം മണ്‍ചെരാതുകള്‍ തെളിയ്ക്കുന്ന വെണ്മ പകാരാ-
നാവും വിധത്തിലഴകോലുന്ന കണ്ണിണയണയ്ക്കിന്നു; നില്ലു കിളിയേ ! !

shaji